ബംഗലൂരു; പരസ്യമായി പാർട്ടി പ്രവർത്തകന്റെ മുഖത്തടിച്ച സംഭവത്തിൽ കർണാടകയിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം പാർട്ടി പ്രവർത്തകരെ ബഹുമാനിക്കാത്ത ഒരാൾ എങ്ങനെയാണ് ജനങ്ങളെ ബഹുമാനിക്കുന്നതെന്ന് പ്രധാനമന്ത്രി ചോദിച്ചു. കർണാടകയിൽ വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
സിദ്ധരാമയ്യ പാർട്ടി പ്രവർത്തകനെ തല്ലുന്ന വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ചർച്ചകളും നടക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. നേരത്തെ ഡികെ ശിവകുമാറും ഒരു പ്രവർത്തകനെ തല്ലിയതും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കർണാടകയിൽ മുൻപ് അധികാരത്തിലിരുന്ന കോൺഗ്രസ് സർക്കാരുകളെ നിശിതമായി വിമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. അവസരവാദികളും സ്വാർത്ഥതാൽപര്യവുമുളള മുന്നണി സർക്കാരുകളാണ് വളരെക്കാലം കർണാടക ഭരിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം സർക്കാരുകൾ മൂലം കർണാടകയ്ക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായി. ഇത്തരം സർക്കാരുകൾക്ക് ഇനി അവസരം നൽകരുതെന്നും അവരെ പുറത്തെറിയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വന്തം നേതാക്കളുടെ ട്രഷറി നിറയ്ക്കാനുളള എടിഎം ആയിട്ടാണ് കർണാടകയെ കോൺഗ്രസ് കണ്ടിരുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കർണാടകയിൽ വൻ ജനക്കൂട്ടമായിരുന്നു പ്രധാനമന്ത്രിയെ കാണാൻ ഓരോ വേദിയിലും തടിച്ചുകൂടിയത്.
Discussion about this post