തിരുവനന്തപുരം: കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി വർദ്ധിപ്പിച്ച് കേന്ദ്രസർക്കാർ. ദിവസവേതനത്തിൽ 22 രൂപയുടെ വർദ്ധനയാണ് വരുത്തിയത്. ഇതോടെ ഇവരുടെ കൂലി 333 രൂപയായി ഉയർന്നു. തീരുമാനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്തെത്തി.
ഇന്നലെയാണ് ഗ്രാമ വികസനമന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. പുതിയ നിരക്ക് അനുസരിച്ച് ഹരിയാന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വേതനം ലഭിക്കുന്നത് കേരളത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ്. ഹരിയാനയിൽ 357 രൂപയാണ് കൂലി. ഗോവയിൽ 322 രൂപയാണ് കൂലി. കർണാടകയിൽ 316 രൂപയാണ് ദിവസവേതനമായി നിശ്ചയിച്ചിരിക്കുന്നത്.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ചട്ടം 2005 ലെ ചട്ടങ്ങൾ നൽകുന്ന അധികാരം ഉപയോഗിച്ചാണ് തീരുമാനമെന്ന് ഗ്രാമവികസന മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ദേശീയപാതാ വികസനത്തിന് കേന്ദ്രസർക്കാർ ഫണ്ട് അനുവദിച്ചത് സംസ്ഥാന സർക്കാരിന്റെ നേട്ടമായി ചിത്രീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ പോസ്റ്റർ പ്രചാരണം നടത്തിയത് ചർച്ചയായിരുന്നു. ഇതിനുളള മറുപടി കൂടിയായിട്ടാണ് തൊഴിലുറപ്പ് വേതനം വർദ്ധിപ്പിച്ചതിൽ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിച്ച് കെ സുരേന്ദ്രൻ രംഗത്തെത്തിയത്. ബിജെപി കേരള ഘടകത്തിന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ടുളള പോസ്റ്ററുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post