ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ദേശീയ പതാകയ്ക്ക് പകരം ഖാലിസ്ഥാനി പതാക ഉയർത്തു ഭീഷണി. ഖാലിസ്ഥാൻ ഭീകരരാണ് ഡൽഹി സ്വദേശിയുടെ ഫോണിലേക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശം അയച്ചത്. സംഭവത്തിൽ ഡൽഹി പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ഡൽഹിയിലെ പ്രഗതി മൈതാനിലെ ത്രിവർണ പതാക നീക്കം ചെയ്ത്, അവിടെ ഖാലിസ്ഥാനി പതാക സ്ഥാപിക്കുമെന്നാണ് ഭീഷണി. ഇതിന് പുറമേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അപകീർത്തിപ്പെടുത്തിക്കൊണ്ടുള്ള പരാമർശങ്ങളും നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശമാണ് ഡൽഹി സ്വദേശിയുടെ ഫോണിലേക്ക് എത്തിയത്. ഉടനെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തി വിവരം കൈമാറുകയായിരുന്നു. മുംബൈയിൽ നിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിയതിന് തൊട്ട് പിന്നാലെയായിരുന്നു ഫോണിലേക്ക് സന്ദേശം എത്തിയതെന്ന് യുവാവ് പറഞ്ഞു.
ഡൽഹി പോലീസിന്റെ പ്രത്യേക യൂണിറ്റാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്. സെപ്തംബറിൽ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള യോഗം പ്രഗതി മൈതാനിൽ സംഘടിപ്പിക്കാനാണ് തീരുമാനം. ഇതിനിടെയാണ് ശബ്ദസന്ദേശം എത്തിയിരിക്കുന്നത്. യോഗത്തിന് മുൻപ് പ്രദേശത്തെ അന്തരീക്ഷം കലുഷിതമാക്കുകയാണ് ഖാലിസ്ഥാൻ ഭീകരരുടെ ലക്ഷ്യം എന്നാണ് കരുതുന്നത്.
അതേസമയം ഖാലിസ്ഥാൻ ഭീകരൻ അമൃത്പാൽ സിംഗിന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിൽ നിന്നും ശ്രദ്ധ തിരിക്കുക കൂടിയാണ് ഭീഷണിയുടെ ലക്ഷ്യം.
Discussion about this post