വാഷിംഗ്ടൺ: അമേരിക്കയിൽ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനെ ഖാലിസ്ഥാൻ അനുകൂലികൾ മർദ്ദിച്ച സംഭവത്തിൽ അതിവേഗ ഇടപെടലുമായി ഇന്ത്യൻ എംബസി. മുതിർന്ന മാദ്ധ്യമ പ്രവർത്തകന് നേരെ നടന്ന അനാവശ്യമായ ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിക്കുകയാണെന്ന് ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു. അക്രമങ്ങളും വിദ്വേഷവും വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ഗൂഢസംഘങ്ങൾക്കെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം നേരത്തേ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം അമേരിക്കയിലെ ഇന്ത്യൻ എംബസിക്ക് മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകനായ ലളിത് ഷാക്ക് നേരെ ആക്രമണം ഉണ്ടായത്. ഷായെ അക്രമികൾ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമായിരുന്നു എന്ന് ഇന്ത്യൻ എംബസി ചൂണ്ടിക്കാട്ടുന്നു. തന്റെ ഇടത് ചെവിയിൽ അക്രമികൾ വടികൾ ഉപയോഗിച്ച് മർദ്ദിച്ചതായി ഷാ പോലീസിനോട് പറഞ്ഞു. എന്നാൽ, അക്രമികൾക്കെതിരെ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ മാദ്ധ്യമ പ്രവർത്തകനായ ലളിത് ഷാ അറിയിച്ചു.
ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളുമായി ഇന്ത്യൻ എംബസിക്ക് മുന്നിൽ തടിച്ച് കൂടിയ അക്രമികൾ മൈക്കുകൾ ഉപയോഗിച്ച് ഇംഗ്ലീഷിലും പഞ്ചാബിയിലും ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തി. മാർച്ച് 20നും ഇന്ത്യൻ എംബസിക്ക് നേരെ ഖാലിസ്ഥാൻ അനുകൂലികളുടെ ആക്രമണം നടന്നിരുന്നു.
അതേസമയം, ഇന്ത്യൻ എംബസിക്ക് നേരെയുള്ള ഖാലിസ്ഥൻ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി അമേരിക്ക വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുമെന്ന് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ അറിയിച്ചിരുന്നു.
Discussion about this post