കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ അന്വേഷണം ഇന്ന് തുടങ്ങും. വിവിധ ഏജൻസികളാകും സംഭവം അന്വേഷിക്കുക. റൺവേയിൽ നിന്നും പറന്നുയർന്ന ശേഷം നിയന്ത്രണം വിട്ടതാണ് ഹെലികോപ്റ്റർ തകരാൻ കാരണം എന്നാണ് നിഗമനം.
വിമാനത്താവളത്തിനുള്ളിൽ സംഭവം നടന്ന സ്ഥലം സീൽ ചെയ്തിട്ടുണ്ട്. ഇവിടെ കോസ്റ്റ്ഗാർഡ് ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തും. തകർന്ന ഹെലികോപ്റ്ററും പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് ഉദ്യോഗസ്ഥർ അധികൃതർക്ക് കൈമാറും. ഹെലികോപ്റ്റർ പറത്തുന്നതിൽ പൈലറ്റുമാരുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.സംഭവത്തിൽ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും സംഭവത്തിൽ റിപ്പോർട് തേടിയിട്ടുണ്ട്.
ഇന്നലെ ഉച്ചയോടെയായിരുന്നു കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ തകർന്നു വീണത്. റൺവേയിൽ നിന്നും ഉയർന്ന് പൊങ്ങിയതിന് തൊട്ട് പിന്നാലെ തകർന്ന് വീഴുകയായിരുന്നു. പൈലറ്റ് ഉൾപ്പെടെ മൂന്ന് പേരാണ് സംഭവ സമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.
കോസ്റ്റ്ഗാർഡ് ഡെപ്യൂട്ടി കമാൻഡറും മലയാളിയുമായ വിപിനാണ് ഹെലികോപ്ടർ പറത്തിയത്. കമാണ്ടൻറ് സി.ഇ.ഒ കുനാൽ, ടെക്‌നിക്കൽ സ്റ്റാഫ് സുനിൽ ലോട്‌ല എന്നിവരാണ് ഹെലികോപറ്ററിലുണ്ടായിരുന്നത്. ഇവരിൽ സുനിൽ ലോട്ലക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ കയ്യിലെ എല്ലിന് പൊട്ടലുണ്ട്.
Discussion about this post