ഇരിങ്ങാലക്കുട; നടൻ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുകയാണ് മലയാള സിനിമാലോകം. ഇന്നസെന്റുമായി ഏറെ ആത്മബന്ധം പുലർത്തിയിരുന്ന സഹപ്രവർത്തകർ പലരും അദ്ദേഹത്തിന് യാത്രാമൊഴി നൽകാനെത്തി പൊട്ടിക്കരഞ്ഞു. മലയാളത്തിന്റെ പ്രിയ സംവിധായകൻ സത്യൻ അന്തിക്കാട് ഉൾപ്പെടെ പ്രിയസുഹൃത്തിന്റെ വേർപാടിൽ കരയുന്നത് കാണാമായിരുന്നു.
ഏറെ ആത്മബന്ധം പുലർത്തിയിരുന്നവരാണ് ഇന്നസെന്റും സത്യൻ അന്തിക്കാടും. സത്യൻ അന്തിക്കാട് ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന ചില സിനിമകളിൽ കഥാ ചർച്ച മുതൽ ഇന്നസെന്റിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. സൻമനസുളളവർക്ക് സമാധാനം ഉൾപ്പെടെയുളള സിനിമകളിൽ ഈ കൂട്ടുകെട്ട് ഉണ്ടായിരുന്നു. സ്വന്തം വീട്ടിലും നാട്ടിലും നടന്ന പല രസകരമായ കഥകളും ഇന്നസെന്റ് പങ്കുവെയ്ക്കുമ്പോൾ സിനിമയിലേക്ക് കടം കൊണ്ടിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.
മലയാള സിനിമയിലെ ഏറ്റവും വിദ്യാസമ്പന്നനായ വ്യക്തി ഇന്നസെന്റ് ആണെന്നാണ് സത്യൻ അന്തിക്കാട് ഒരിക്കൽ പറഞ്ഞത്. എട്ടാം ക്ലാസ് വരെയേ പഠിച്ചിട്ടുളളൂ എന്ന് പറയുമ്പോഴും ജീവിതത്തിൽ നിന്നുളള പാഠങ്ങളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നതെന്നും അതിലും വലിയ ബിരുദങ്ങളില്ലെന്നുമായിരുന്നു സത്യൻ അന്തിക്കാടിന്റെ അഭിപ്രായം.
ജീവിതാനുഭവങ്ങൾ രസകരമായ കഥകളായി പങ്കുവെയ്ക്കാറുളളതുകൊണ്ടു തന്നെ എഴുതാത്ത ബഷീർ എന്നായിരുന്നു സത്യൻ അന്തിക്കാട് ഇന്നസെന്റിനെ വിളിച്ചിരുന്നത്. മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന ഗാന്ധി നഗർ സെക്കൻഡ് സ്ട്രീറ്റ് എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച ഗൂർഖാ കഥാപാത്രത്തിന് ഭീംസിങ് കാ ബേഠാ രാംസിങ് എന്ന് പേരിട്ടത് ഇന്നസെന്റ് ആണ്. ഈ പേരും കഥാപാത്രവും മലയാള സിനിമ അന്നും ഇന്നും ഒരുപോലെ നെഞ്ചേറ്റിയിട്ടുണ്ട്.
സത്യൻ അന്തിക്കാട് ചിത്രങ്ങളിലൊക്കെ ഇന്നസെന്റിന് ഒരു വേഷം കാണും. സന്ദേശത്തിലെ യശ്വന്ത് സഹായിയും നരേന്ദ്രൻ മകൻ ജയകാന്തനിലെ രാഷ്ട്രീയനേതാവുമൊക്കെ സമൂഹത്തിന് നേർക്ക് തുറന്നുപിടിച്ച കണ്ണാടിയായിരുന്നു.
Discussion about this post