തൃശൂർ: അന്തരിച്ച നടൻ ഇന്നസെന്റിന് അന്തിമോപചാരമർപ്പിച്ച് സുരേഷ് ഗോപി. വൈകിട്ടോടെയാണ് ഇരിങ്ങാലക്കുടയിലെത്തി താരം അന്തിമോപചാരം അർപ്പിച്ചത്. ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ് കെകെ അനീഷ് കുമാറും സുരേഷ് ഗോപിക്ക് ഒപ്പം ഉണ്ടായിരുന്നു.
രാവിലെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും മൂന്ന് മണിക്ക് ശേഷം ഇരിങ്ങാലക്കുട ടൗൺഹാളിലുയം പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ സിനിമാ, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ അടക്കം ആയിരങ്ങളാണ് എത്തുന്നത്. മോഹൻലാൽ അടക്കമുളളവർ വീട്ടിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. വൈകിട്ട് ഏഴരയോടെയാണ് മോഹൻലാൽ പ്രിയപ്പെട്ട ഇന്നസെന്റിനെ അവസാനമായി കാണാൻ എത്തിയത്.
സഹപ്രവർത്തകർക്കിടയിൽ ഇന്നസെന്റിനോളം പ്രിയപ്പെട്ട ഭാര്യ ആലീസിനെയും മകനെയും കുടുംബാംഗങ്ങളെയും ആശ്വസിപ്പിക്കാനും താരങ്ങൾ സമയം കണ്ടെത്തി. നടൻമാരായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ജനാർദ്ദനൻ, സായ് കുമാർ സംവിധായകരായ സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയവരെല്ലാം ആദരാഞ്ജലി അർപ്പിക്കാൻ എത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ കമലയ്‌ക്കൊപ്പം ഇരിങ്ങാലക്കുട ടൗൺഹാളിലെത്തി മുൻ എംപി കൂടിയായ ഇന്നസെന്റിന് ആദരാഞ്ജലി അർപ്പിച്ചു.
പതിനൊന്നര വരെയാണ് കൊച്ചി കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചത്. മന്ത്രിമാരും സിനിമാ പ്രവർത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുളളവർ ഇവിടെ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അതിന് ശേഷം പ്രത്യേകം തയ്യാറാക്കിയ ബസിലാണ് ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. ഇതിനിടയിൽ ആലുവയിലും അങ്കമാലിയിലും ഉൾപ്പെടെ പൊതുദർശനത്തിനും ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
Discussion about this post