ഇരിങ്ങാലക്കുട: മലയാളികളുടെ പ്രിയനടൻ ഇന്നസെന്റിന് വിട നൽകാനൊരുങ്ങി കലാകേരളം. ഇന്ന് രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. ഇന്നലെ കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും പിന്നീട് ജന്മനാടായ ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിലും പൊതുദർശനത്തിന് എത്തിച്ച മൃതദേഹത്തിൽ ആയിരക്കണക്കിനാളുകളാണ് ആദരാഞ്ജലി അർപ്പിച്ചത്.
ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചു. നടന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ വീട്ടിലെത്തിയാണ് അന്തിമോപചാരം അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തി ആദരാഞ്ജലി അർപ്പിച്ചിരുന്നു. കടവന്ത്രയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്രയായി ഇരിങ്ങാലക്കുടയിലെത്തിച്ചത്.
ഇന്നസെന്റിന്റെ വിയോഗം വേദനിപ്പുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. മലയാളികളുടെ ആകെ നഷ്ടമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം. സമൂഹത്തേയും ജനജീവിതത്തേയും സ്പർശിച്ച നിലപാടുകൾക്ക് ഉടമയാണ് ഇന്നസെന്റ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post