960ാമത്തെ ശ്രമത്തിൽ ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ച ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോൾ ഇന്റർനെറ്റിലാകെ തരംഗമാകുന്നത്. 18 വർഷം മുൻപ് സംഭവിച്ച കാര്യമാണെങ്കിലും ഈ യുവതിയുടെ കഥ അടുത്തിടെ വീണ്ടും വൈറലാവുകയായിരുന്നു. ദൃഢനിശ്ചയത്തിന്റെ ഉത്തമ ഉദാഹരണമായാണ് ഈ സ്ത്രീയെ പലരും വിശേഷിപ്പിക്കുന്നത്. ദക്ഷിണ കൊറിയൻ സ്വദേശിനിയായ ചാ സാ-സൂൺ കഥയിലെ നായിക.
2005ലാണ് ഈ സംഭവം ഉണ്ടാകുന്നത്. നിരവധി ശ്രമങ്ങൾ നടത്തി പരാജയപ്പെട്ടിട്ടും, തളർന്ന് പിന്മാറാതെ ചാ ലൈസൻസ് നേടിയെടുക്കുകയായിരുന്നു. 2005 ഏപ്രിലിലാണ് ആദ്യമായി എഴുത്ത് പരീക്ഷയിൽ പങ്കെടുക്കുന്നത്. ആദ്യ ശ്രമം പരാജയപ്പെട്ടതിന് പിന്നാലെ ആഴ്ചയിൽ അഞ്ച് ദിവസവും ഇവർ പരീക്ഷ പാസാകാനുള്ള ശ്രമങ്ങൾ നടത്തി. 860 തവണ പരീക്ഷകൾ എഴുതിയതിന് ശേഷമാണ് അവർ എഴുത്തുപരീക്ഷയിൽ വിജയിക്കുന്നത്.
ഡ്രൈവിംഗിന്റെ പ്രാക്ടിക്കൽ ടെസ്റ്റ് ആയിരുന്നു അടുത്ത ഘട്ടം. എളുപ്പമെന്ന് കരുതിയെങ്കിലും അതും നടന്നില്ല. ഒടുവിൽ ഡ്രൈവിംഗ് ടെസ്റ്റ് 960 എത്തിയപ്പോഴാണ് ചായ്ക്ക് ലൈസൻസ് ലഭിക്കുന്നത്. അതായത് 2005ൽ ലൈസൻസ് നേടാൻ ശ്രമം തുടങ്ങിയ ചാ അത് നേടി എടുത്തപ്പോഴേക്കും 2010 ആയിരുന്നു. 69 വയസ്സായിരുന്നു ഈ സമയം ഇവരുടെ പ്രായം. ടെസ്റ്റുകളിൽ പങ്കെടുക്കുന്നതിന് വേണ്ടി ഏകദേശം 11,15,273 രൂപയാണ് ചാ ഇക്കാലത്തിനിടയിൽ മുടക്കിയത്.
ചാ ലൈസൻസ് നേടിയത് എല്ലാവരും വലിയ ആഘോഷമായാണ് കണ്ടതെന്ന് ഡ്രൈവിംഗ് സ്‌കൂളിലെ ഇൻസ്ട്രക്ടറായ പാർക്ക് സു-യോൺ 2010ൽ പറഞ്ഞിരുന്നു. ” അവർക്ക് ലൈസൻസ് കിട്ടിയ ഉടനെ ഞങ്ങളെല്ലാവരും സന്തോഷത്തോടെ അവരെ പോയി കെട്ടിപ്പിടിക്കുകയും, പൂക്കൾ നൽകുകയും ചെയ്തു. ഞങ്ങളുടെ പുറത്ത് നിന്ന് വലിയൊരു ഭാരം ഒഴിഞ്ഞത് പോലെയാണ് തങ്ങൾക്ക് തോന്നിയതെന്നും” പാർക്ക് പറഞ്ഞിരുന്നു. ചായുടെ കഥ വൈറലായതോടെ ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് അവർക്ക് ഒരു പുതിയ കാർ സമ്മാനിക്കുകയും ചെയ്തിരുന്നു.
Discussion about this post