മുംബൈ : അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധി, സ്വാതന്ത്ര്യ സമരസേനാനി വീർ സവർക്കർക്കെതിരെ നടത്തിയ പരാമർശം മഹാരാഷ്ട്രയിലെ മഹാവികാസ് അഖാഡി സഖ്യത്തിൽ വിള്ളൽ വരുത്തിയിരിക്കുകയാണ്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം രാഹുലിനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയതിന് പിന്നാലെ, കോൺഗ്രസ് അദ്ധ്യക്ഷൻ വിളിച്ചുചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിന്നിരുന്നു. സവർക്കർ തങ്ങളുടെ ദൈവമാണെന്നാണ് ഉദ്ധവ് താക്കറെ പറഞ്ഞത്. പ്രതിപക്ഷ സഖ്യത്തിൽ പ്രശ്‌നങ്ങൾ ഉടലെടുത്തതോടെ സമാധാന ചർച്ചയ്ക്ക് എത്തിയിരിക്കുകയാണ് എൻസിപി നേതാവ് ശരദ് പവാർ.
തിങ്കളാഴ്ച വൈകുന്നേരം മല്ലികാർജുൻ ഖാർഗെ വിളിച്ചുചേർത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തിൽ പവാർ ഈ വിഷയം ഉന്നയിച്ചു. മഹാരാഷ്ട്ര ഇന്നും ആരാധിക്കുന്ന മഹത് വ്യക്തിയാണ് സവർക്കർ എന്നാണ് പവാർ പറഞ്ഞത്. അദ്ദേഹത്തെ അധിക്ഷേപിക്കുന്നത് സംസ്ഥാനത്തെ പ്രതിപക്ഷ ഐക്യം ഇല്ലാതാക്കാൻ സാധ്യതയുണ്ട്. രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പങ്കെടുത്ത യോഗത്തിലാണ് ശരദ് പവാർ ഇക്കാര്യം അറിയിച്ചത്.
സവർക്കർ ആർഎസ്എസുകാരനായിരുന്നില്ലെന്നും രാഹുലിനെ പവാർ ഓർമ്മിപ്പിച്ചു. യഥാർത്ഥ യുദ്ധം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെയാണെന്നും പവാർ പറഞ്ഞു. സവർക്കറെ വിമർശിക്കുന്നതിൽ നിന്ന് കോൺഗ്രസ് വിട്ടുനിൽക്കണമെന്നാണ് പവാർ ഉപദേശിച്ചത്.
”മാപ്പ് പറയാൻ ഞാൻ സവർക്കറല്ല, ഗാന്ധിയാണ്. ഗാന്ധി മാപ്പ് പറയാറില്ല” എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. ഇത് വ്യാപക വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
Discussion about this post