ഇടുക്കി : ഇടുക്കിയിലെ വിവിധ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടിക്കുന്നതിനെ എതിർത്ത ഹൈക്കോടതി നിലപാടിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ. ഇടുക്കിയിലെ 13 പഞ്ചായത്തുകളിൽ നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചു. മറയൂർ, കാന്തല്ലൂർ, വട്ടവട, ദേവികുളം, മൂന്നാർ, ഇടമലക്കുടി, രാജാക്കാട്, രാജകുമാരി, ബൈസൺവാലി, സേനാപതി, ചിന്നകനാൽ, ഉടുമ്പൻ ചോല, ശാന്തൻപാറ എന്നീ പഞ്ചായത്തുകളിലാണ് നാളെ ജനകീയ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. അരിക്കൊമ്പനെ പിടികൂടണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് നാട്ടുകാർ പറഞ്ഞു.
അരിക്കൊമ്പനെ ഇപ്പോൾ പിടികൂടേണ്ട എന്ന നിലപാടിലാണ് കോടതി. ആനയെ പിടികൂടിയിട്ട് എന്താണ് കാര്യമെന്ന് ചോദിച്ച കോടതി കോളനിയിലെ ജനങ്ങളെ അവിടെ നിന്ന് മാറ്റുകയാണ് ശാശ്വത പരിഹാരമെനന് പറഞ്ഞിരുന്നു. ആനയുടെ ആവാസമേഖലയിലേക്ക് ആദിവാസികളെ എങ്ങനെ മാറ്റിപ്പാർപ്പിച്ചുവെന്നും കോടതി ചോദിച്ചു. തുടർന്ന് വിദഗ്ധ സമിതിയെ രൂപീകരിച്ച് തീരുമാനമെടുക്കാനാണ് കോടതിയുടെ നിർദ്ദേശം.
അതേസമയം ഇടുക്കിയിലെ ഹർത്താലിന് യൂത്ത് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിലെ ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവകാശം ഉണ്ടെന്ന് കോടതി മറക്കരുതെന്ന് യൂത്ത് കോൺഗ്രസ് പ്രതികരിച്ചു. ഹൈക്കോടതിയുടെ നടുത്തളത്തിൽ കാട്ടാന കയറി നിരങ്ങിയാൽ കോടതിയുടെ നിലപാട് ഇങ്ങനെ ആയിരിക്കുമോ എന്നായിരുന്നു യൂത്ത് കോൺഗ്രസിൻറെ ചോദ്യം. ഇടുക്കിയെ ഒറ്റപ്പെടുത്താനാണ് ശ്രമമെങ്കിൽ പ്രതിഷേധം മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
Discussion about this post