ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയത് സംബന്ധിച്ച വിവാദങ്ങളും വാക്പോരുകളും ഒരു ഭാഗത്ത് കൊഴുക്കുകയാണ്. എന്നാൽ ഇതിനിടെ ബിജെപിയോടുള്ള തൻറെ സഹകരണം സംബന്ധിച്ച ഒരു ട്വീറ്റുമായി രംഗത്തെത്തുകയാണ് എംപി ശശിതരൂർ. “സർക്കാരിലും രാഷ്ട്രീയത്തിലും എല്ലാറ്റിനുമുപരിയായി മനുഷ്യത്വത്തിലുള്ള ഇടപെടലിൽ അവരോടുള്ള എന്റെ വിശ്വാസം വർദ്ധിച്ചു” ശശി തരൂർ ട്വീറ്റിലൂടെ വ്യക്തമാക്കി. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ സഹായത്തോടെ അപൂർവമായ അർബുദ രോഗത്തിൽ നിന്ന് മകളെ രക്ഷിക്കാൻ ഒരു കുടുംബത്തെ സഹായിച്ചതിന്റെ കഥയാണ് അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.
നിഹാരിക എന്ന കുഞ്ഞിനെ കാൻസർ രോഗത്തിൽ നിന്ന് രക്ഷിക്കാനായി ജീവൻ രക്ഷാ കുത്തിവയ്പ്പ് നൽകാൻ നിർമല സീതാരാമൻ സഹായിച്ചതെങ്ങനെയെന്നാണ് ശശി തരൂർ ട്വിറ്റീലുടെ വെളിപ്പെടുത്തുന്നത്. നിഹാരികയ്ക്ക് ആവശ്യമായ ചില ജീവൻ രക്ഷാ മരുന്നുകൾക്ക് ജിഎസ്ടി ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സീതാരാമന് താൻ കത്തയച്ചതായി ശശിതരൂർ വ്യക്തമാക്കി. തൻറെ അഭ്യർത്ഥന കേന്ദ്രമന്ത്രി അംഗീകരിച്ചതായും തരൂർ വെളിപ്പെടുത്തി. ഇക്കാര്യത്തിൽ സീതാരാമനും അവരുടെ പേഴ്‌സണൽ സെക്രട്ടറി സെർന്യ ബൂട്ടിയയ്ക്കും തരൂർ നന്ദി പറഞ്ഞു.
ഹൈ-റിസ്ക് ന്യൂറോബ്ലാസ്റ്റോമ എന്നറിയപ്പെടുന്ന അപൂർവമായ അർബുദ രോഗമായിരുന്നു നിഹാരികയെ ബാധിച്ചത്. കുഞ്ഞിനെ സഹായിക്കാൻ യുവദമ്പതികൾ തരൂരിനെ സമീപിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ജീവൻ രക്ഷിക്കാൻ ആവശ്യമായ ‘ഡിനു ടുക്സിമാബ്’ എന്ന മരുന്നിന് ഒരു ഡോസിന് 10 ലക്ഷം രൂപ വില വരും. ഏകദേശം 63 ലക്ഷത്തിൻറെ മരുന്നാണ് ആവശ്യമായി വന്നത്. മരുന്ന് ഇറക്കുമതി ചെയ്യാനുള്ള പണം ക്രൌഡ് ഫണ്ടിങ്ങിലൂടെയും സംഭാവനകളിലൂടെയും രക്ഷിതാക്കൾ സ്വരൂപിച്ചു. എങ്കിലും മുംബൈ എയർപോർട്ടിൽ റിലീസിന് ആവശ്യമായ 7 ലക്ഷം രൂപ ജിഎസ്ടി അടയ്ക്കാനായി അവരുടെ കയ്യിൽ പണം ഉണ്ടായില്ല. പണം അടയ്ക്കാത്തത് കാരണം കസ്റ്റംസ് ചരക്ക് വിട്ടുനൽകിയില്ല.
കുടുംബത്തിൻറെ അവസ്ഥയറിഞ്ഞ ശശിതരൂർ ജിഎസ്ടിയിൽ ഇളവ് ആവശ്യപ്പെട്ട് സീതാരാമന് കത്തയച്ചു. മരുന്നിൻറെ സമയപരിധിയിൽ ആശങ്ക തോന്നിയതിനെ തുടർന്ന് നിർമ്മലാ സീതാരാമനെ നേരിട്ട് വിളിച്ച് സാഹചര്യം വിശദീകരിക്കാൻ തരൂർ തീരുമാനിച്ചു. “ തീരുമാനം ഉടൻ കൈക്കൊണ്ടാൽ മാത്രമെ ആ കുഞ്ഞിനെ രക്ഷിക്കാനാവൂ എന്ന് ശശിതരൂർ കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു.
സീതാരാമനുമായി തരൂരിന്റെ സംഭാഷണം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ, പേഴ്‌സണൽ സെക്രട്ടറി സെർനിയ ബൂട്ടിയയിൽ നിന്ന് അദ്ദേഹത്തിന് ഒരു കോൾ ലഭിച്ചു. സ്ഥിതിഗതികൾ സെൻട്രൽ ബോർഡ് ഓഫ് ഇൻഡെറക്‌ട് ടാക്‌സസ് ആന്റ് കസ്റ്റംസുമായി ചർച്ച ചെയ്യുകയും ‘മാനുഷിക കാരണങ്ങളാൽ’ ജിഎസ്ടി ഇളവ് അനുവദിക്കുകയും ചെയ്തതായി സെർനിയ ബൂട്ടിയ അറിയിച്ചു . ” കുഞ്ഞിൻറെ ജീവൻ രക്ഷിക്കാനായി ജിഎസ്ടി വരുമാനത്തിൽ ഏഴ് ലക്ഷം രൂപ ത്യജിക്കാൻ ധനകാര്യവകുപ്പ് തയ്യാറായി ,” തരൂർ ട്വീറ്റ് ചെയ്തു.
Discussion about this post