ഇൻഡോർ: ഇൻഡോറിലെ പട്ടേൽ നഗറിൽ ഇന്നലെ പടിക്കിണറിന്റെ മേൽക്കൂര തകര്‍ന്ന്
അപകടമുണ്ടായ സ്ഥലം മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. രാമനവമി ആഘോഷത്തിനിടെ ശ്രീ ബേലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിന്റെ മേൽക്കൂരയിടിഞ്ഞാണ് ആളുകൾ കിണറ്റിൽ വീണത്.
സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും, മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടതായും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. ”അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കും. രക്ഷാപ്രവർത്തനത്തിനാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്. അപകടത്തിൽ പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ നൽകും. ദുരിതബാധിതർക്ക് പ്രധാനമന്ത്രി സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളമുള്ള ഇത്തരം പടിക്കിണറുകളും കുഴൽക്കിണറുകളും പരിശോധിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ടെന്നും” അദ്ദേഹം പറഞ്ഞു.
വർഷങ്ങൾക്ക് മുൻപ് ഈ പടിക്കിണർ മൂടി അതിന് മുകളിലായി സ്ലാബ് സ്ഥാപിക്കുകയായിരുന്നു. വലിയ തോതിൽ ആളുകൾ ഇതിന് മുകളിൽ തടിച്ച് കൂടിയതിന് പിന്നാലെയാണ് മേൽക്കൂര തകർന്ന് ആളുകൾ കിണറിനുള്ളിലേക്ക് വീഴുന്നത്. കാണാതായ ആളുകൾക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും പുരോഗമിക്കുകയാണ്. കിണറിനുള്ളിൽ ചെളി അടിഞ്ഞു കൂടിയത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
16 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നുണ്ട്. എൻഡിആർഎഫിന്റേയും എസ്ഡിആർഎഫിന്റേയും 70 സൈനികരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. സൗജന്യ ചികിത്സയ്ക്ക് പുറമെ പരിക്കേറ്റവർക്ക് 50,000 രൂപയും അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം രൂപയും ശിവരാജ് സിംഗ് ചൗഹാൻ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post