ഛണ്ഡീഗഡ്: മകന്റെ ക്രൂരതയെ തുടർന്ന് ഹരിയാനയിൽ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു. ചാർക്കി ദാദ്രി സ്വദേശികളായ ജഗദീഷ് ചന്ദ്ര ആചാര്യ, ഭഗ്ലി ദേവി എന്നിവരാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം രാത്രി അമിത അളവിൽ ഗുളിക കഴിച്ച ഇവരുടെ ആത്മഹത്യക്കുറിപ്പ് ലഭിച്ചിരുന്നു. ഇതിലാണ് മകന്റെ ക്രൂരതയെ തുടർന്നാണ് ആത്മഹത്യയെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
സമ്പന്നനായ മകൻ തങ്ങൾക്ക് ഭക്ഷണം പോലും നൽകുന്നില്ലെന്നാണ് ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. മകന് 30 കോടി രൂപയുടെ സ്വത്തുക്കളുണ്ട്. എന്നിട്ടും ഒരു നേരത്തെ ഭക്ഷണം മാത്രമാണ് മകൻ നൽകുന്നത്. തങ്ങളുടെ മറ്റൊരു മകനൊപ്പമായിരുന്നു മുൻപ് താമസിച്ചിരുന്നത്. എന്നാൽ ആറ് വർഷങ്ങൾക്ക് മുൻപ് അവൻ മരണപ്പെട്ടു. ഇതിന് ശേഷം കുറച്ച് നാൾ മരുമകൾക്കൊപ്പമായി താമസം. എന്നാൽ മരുമകൾ ഇവരെ വീട്ടിൽ നിന്നും പുറത്താക്കുകയായിരുന്നു.
ഇതിന് ശേഷമാണ് സമ്പന്നനായ വീരേന്ദറിനൊപ്പം ദമ്പതികൾ താമസം ആരംഭിച്ചത്. എന്നാൽ ഒരു നേരത്തെ ഭക്ഷണം മാത്രമാണ് നൽകുന്നത്. മരുമകളും ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്നും ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ മരണത്തിന് ഉത്തരവാദികൾ മകനും മരുമക്കളുമാണെന്നും ഇവർ പറയുന്നുണ്ട്. ആത്മഹത്യയ്ക്ക് മുൻപ് രക്ഷയ്ക്കായി ഇവർ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചിരുന്നു. എന്നാൽ തക്കതായ ഇടപെടലുണ്ടായില്ലെന്നും ദമ്പതികൾ ആരോപിക്കുന്നുണ്ട്.
അതേസമയം ഇവരുടെ മരണത്തിൽ പോലീസ് വീരേന്ദറിനെതിരെ കേസ് എടുത്തിട്ടുണ്ട്. തന്റെ മാതാപിതാക്കൾ അസുഖങ്ങളെ തുടർന്ന് ഏറെ അസ്വസ്ഥരായിരുന്നുവെന്നും, ഇതേ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നുമാണ് വീരേന്ദർ പറയുന്നത്.
Discussion about this post