ബംഗലൂരു: കർണാടക തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന ജെ ഡി എസ് എം എൽ എ, എ ടി രാമസ്വാമി ബിജെപിയിൽ ചേർന്നു. അർകാൽഗുഡ് എം എൽ എ ആയ രാമസ്വാമി, ജെ ഡി എസ് വിട്ട് മണിക്കൂറുകൾക്കകമാണ് ബിജെപിയിൽ ചേർന്നത്. മെയ് 10ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രാമസ്വാമിയുടെ പാർട്ടി പ്രവേശനം ബിജെപിക്ക് നേട്ടമാകും.
വെള്ളിയാഴ്ചയായിരുന്നു രാമസ്വാമി എം എൽ എ സ്ഥാനം രാജിവെച്ച് ജെഡിഎസ് വിട്ടത്. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറിന്റെയും മറ്റ് പ്രമുഖ ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിൽ ശനിയാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു രാമസ്വാമി ബിജെപി അംഗത്വം സ്വീകരിച്ചത്.
അർകാൽഗുഡ് മണ്ഡലത്തിൽ നിന്നും ജയിച്ച് നാല് തവണ എം എൽ എ ആയ നേതാവാണ് രാമസ്വാമി. പാർട്ടിക്കുള്ളിലെ ഭിന്നതയെ തുടർന്ന് കുറച്ചുകാലമായി ജെഡിഎസ് നേതൃത്വവുമായി അകന്ന് കഴിയുകയായിരുന്നു അദ്ദേഹം.
ജെഡിഎസിന്റെ ശക്തികേന്ദ്രമായ ഹാസൻ ജില്ലയിലെ ശക്തനായ നേതാവാണ് രാമസ്വാമി. 2018 നിയമസഭാ തിരഞ്ഞെടുപ്പിൽ, ജില്ലയിലെ ഏഴിൽ 6 സീറ്റുകളും ജെഡിഎസ് നേടിയിരുന്നു. രാമസ്വാമി പാർട്ടിയിൽ എത്തിയതോടെ, ജില്ലയിൽ മികച്ച നേട്ടമുണ്ടാക്കാൻ ബിജെപിക്ക് സാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
Discussion about this post