മുംബൈ: കാരക്കൽ തുറമുഖം ഏറ്റെടുപ്പ് പൂർത്തീകരിച്ച് അദാനി ഗ്രൂപ്പ്. അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഇക്കാര്യം കഴിഞ്ഞ ദിവസം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുറമുഖം ഏറ്റെടുക്കാനുള്ള കമ്പനിയുടെ പദ്ധതി ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ അംഗീകരിച്ചു.
പദ്ധതി അനുസരിച്ച് അദാനി ഗ്രൂപ്പ് 1,585 കോടി രൂപ ക്രെഡിറ്റർമാർക്ക് നൽകും. ഉപഭോക്താക്കളുടെ കയറ്റിറക്ക് ചിലവ് കുറയ്ക്കുന്നതിനായി അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി അദാനി ഗ്രൂപ്പ് 850 കോടി രൂപ കൂടി ചിലവഴിക്കും.
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ തുറമുഖത്തിന്റെ ശേഷി ഇരട്ടിയാക്കും. തുറമുഖത്തിന്റെ പ്രവർത്തന മികവ് വർദ്ധിപ്പിക്കുന്നതിനായി കണ്ടെയ്നർ ടെർമിനൽ കൂടി ഉൾപ്പെടുത്തുമെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു.
ഇതോടെ, നിലവിൽ രാജ്യത്ത് 14 തുറമുഖങ്ങളാണ് അദാനി ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നത്. 2022-23 സാമ്പത്തിക വർഷത്തിൽ 10 മില്ല്യൺ ടൺ ചരക്കാണ് കാരക്കൽ തുറമുഖത്ത് കൈകാര്യം ചെയ്തത്.








