ന്യൂഡൽഹി : 10 സംസ്ഥാനങ്ങളിലായി 37 രാജ്യസഭാ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വമ്പൻ നേട്ടവുമായി എൻഡിഎ. ബീഹാറിലും ഒഡീഷയിലും പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പ്രതിപക്ഷ എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും ക്രോസ് വോട്ടിംഗും പ്രതിപക്ഷ സഖ്യത്തിനേറ്റ തിരിച്ചടിക്ക് ആക്കംകൂട്ടി. രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് വോട്ടെടുപ്പ് നടന്നത്. വൈകുന്നേരം 5 മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചു. ഔദ്യോഗിക ഫലപ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകും.
ഒഡീഷയിൽ ബിജെപി പിന്തുണയുള്ള ദിലീപ് റേയ്ക്ക് മൂന്ന് കോൺഗ്രസ് എംഎൽഎമാർ ക്രോസ് വോട്ട് ചെയ്തു. ബീഹാറിൽ നാല് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതും പ്രതിപക്ഷ സഖ്യത്തിന് കനത്ത തിരിച്ചടിയായി. ആർജെഡിയുടെ ഫൈസൽ റഹ്മാൻ, കോൺഗ്രസ് എംഎൽഎമാരായ മനോഹർ പ്രസാദ്, സുരേന്ദ്ര കുശ്വാഹ, മനോജ് വിശ്വാസ് എന്നിവരാണ് ബീഹാറിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത്.
മഹാരാഷ്ട്ര, തമിഴ്‌നാട്, ബിഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ, അസം, ഹരിയാന, തെലങ്കാന, ഛത്തീസ്ഗഡ്, ഹിമാചൽ പ്രദേശ് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളിലെ സീറ്റുകളിലേക്ക് ബാക്കിയുള്ള മത്സരങ്ങൾ നടന്നു. ഒറ്റ കൈമാറ്റ വോട്ട് രീതി ഉപയോഗിച്ച് ആനുപാതിക പ്രാതിനിധ്യ സംവിധാനത്തിലൂടെ സംസ്ഥാന നിയമസഭകളിലെ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരാണ് രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.








