കഥകൾ കേൾക്കാൻ കൊച്ചുകുട്ടികൾക്ക് വലിയ ഇഷ്ടമാണ്. ചില കുട്ടികൾ രണ്ട്, മൂന്ന് വയസ്സാകുമ്പോൾ തന്നെ കുട്ടിക്കഥകളൊക്കെ സ്വന്തമായി വായിക്കാൻ തുടങ്ങും. പക്ഷേ നാലാംവയസ്സിലൊക്കെ കഥ എഴുതുകയെന്നത് വളരെ അപൂർവ്വമാണ്. അപ്പോൾപ്പിന്നെ നാലാംവയസ്സിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചാലോ, സംശയിക്കേണ്ട അതൊരു റെക്കോഡ് ആയിരിക്കും. അതെ, അങ്ങനെ ഒരു ലോക റെക്കോഡ് പിറന്നിരിക്കുകയാണ്. യുഎഇക്കാരനായ സയ്യിദ് റാഷിദ് അൽമെഹ്രിയാണ് നാലുവയസ്സും ഇരുന്നൂറ്റിപ്പതിനെട്ട് ദിവസവും പ്രായമുള്ളപ്പോൾ ഒരു പുസ്തകം പ്രസിദ്ധീകരിച്ച് ലോകത്ത് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി (ആൺ) എന്ന പേരിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിരിക്കുന്നത്.
‘ദ എലിഫന്റ് സയ്യിദ് ആൻഡ് ദ ബെയർ’ എന്നാണ് കുഞ്ഞു സയ്യിദിന്റെ പുസ്തകത്തിന്റെ പേര്. രണ്ട് മൃഗങ്ങൾക്കിടയിൽ ഉണ്ടാകുന്ന സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും കഥയാണ് പുസ്തകം പറയനുന്നത്. പുസ്തകത്തിന്റെ ആയിരം കോപ്പികൾ വിറ്റതിന് ശേഷം ഈ വർഷം മാർച്ച് ഒമ്പതിനാണ് സയ്യീദ് റാഷിദ് അൽ മെഹ്രിയുടെ റെക്കോഡ് സ്ഥിരീകരിക്കപ്പെട്ടത്.
സയ്യിദിന്റെ കുടുംബത്തെ ലോകറെക്കോഡ് തേടിയെത്തുന്നത് ഇതാദ്യമായിട്ടല്ല. ചേച്ചിയായ അൽദാബിയാണ് ഇക്കാര്യത്തിൽ സയ്യിദിന്റെ പ്രചോദനം. ഇരുഭാഷകളിൽ പുസ്തക പരമ്പര പ്രസിദ്ധീകരിക്കു്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി(പെൺ) എന്ന ലോകറെക്കോഡ് ഉള്ളയാളാണ് അയദാബി. അതിനുമുമ്പ് ഇരുഭാഷകളിൽ പുസ്തകം പ്രസിദ്ധീകരിക്കുന്ന അറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന റെക്കോഡും അൽദാബി നേടിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും പ്രായംകുറഞ്ഞ സംരംഭകരിൽ ഒരാൾ കൂടിയാണ് അൽദാബി. റെയിൻബോ ചിംനേ എജൂക്കേഷണൽ എയിഡ്സ് എന്ന പേരിൽ ഒരു പബ്ലിഷിംഹ് ഹൗസ് ഈ കൊച്ചുമിടുക്കിക്കുണ്ട്. ചേച്ചിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും തങ്ങളൊരുമിച്ചാണ് വായിക്കുന്നതും എഴുതുന്നതും വരയ്ക്കുന്നതുമെല്ലാമെന്നും സയ്യീദ് പറയുന്നു. ചേച്ചി സ്വന്തമായി ഒരു പുസ്തകം പ്രസിദ്ധീകരിച്ചത് കണ്ടപ്പോഴാണ് തനിക്കും സ്വന്തമായി ഒരു പുസ്തകം വേണമെന്നും അങ്ങനെ പുസ്തകം എഴുതിയതെന്നും ആ മിടുക്കൻ വ്യക്തമാക്കി.
ഒരു ആനയുടെയും ഹിമക്കരടിയുടെയും കഥയാണത്. വിനോദയാത്രയ്ക്ക് പോയ ആന കരടിയെ കണ്ടുമുട്ടുന്നതും കരടി തന്നെ കൊന്നുതിന്നുമെന്ന് ഭയപ്പെട്ടെങ്കിലും പിന്നീടവർ സുഹൃത്തുക്കളായി ഒരുമിച്ച് വിനോദയാത്ര പോകുന്നതുമാണ് കഥയെന്നും സയ്യീദ് പറഞ്ഞുവെക്കുന്നു.
Discussion about this post