തിരുവനന്തപുരം; പ്രതിയെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച് ഡിജിപി അനിൽ കാന്ത്. എത്രയും വേഗം പ്രതിയിലേക്കെത്താൻ സാധിക്കും. കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും അന്വേഷണസംഘത്തെ തീരുമാനിക്കുന്നത്. ഉത്തരമേഖലാ ഐ.ജിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ അന്വേഷണം നടന്നുവരികയാണ്. ഐ.ജി. സംഭവസ്ഥലം സന്ദർശിച്ചിരുന്നു. ശാസ്ത്രീയ അന്വേഷണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം പെട്ടെന്ന് തന്നെ പൂർത്തിയാവും. ഏതെങ്കിലും തലത്തിലുള്ള ഗൂഢാലോചന നട്ടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതും അന്വേഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം അറിയിച്ചു. ഡിജിപി ഉടൻ തന്നെ കണ്ണൂരിലെത്തും. അതേസമയം സാക്ഷി റാസിക്കിന്റെ സഹായത്തോടെ പ്രതിയുടേതെന്ന് കരുതുന്ന രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്. ഇയാൾക്ക് ഏകദേശം 25 വയസ്സ് പ്രായം വരുമെന്നാണ് ദൃക്‌സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.
ട്രെയിനിലെ അക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ദേശീയ അന്വേഷണ ഏജൻസികളും റെയിൽവേയും സംസ്ഥാനത്തോട് വിവരങ്ങൾ തേടിയിട്ടുണ്ട്. അക്രമസംഭവം കേന്ദ്രസർക്കാർ അന്വേഷിക്കണമെന്ന് കെ.മുരളീധരൻ എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നാലെ പോലീസ് സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ചിരുന്നു. ആക്രമണം നടന്ന സ്ഥലത്തിന് തൊട്ടടുത്താണ് റെയിൽവേ ട്രാക്കും റെയിൽവേ ക്രോസിംഗുമുള്ളത്. ആക്രമണം നടത്തിയതിന് പിന്നാലെ പ്രതി ഇവിടേക്ക് രക്ഷപെട്ട് ഓടിയെത്തിയതാണെന്നാണ് നിഗമനം. യാത്രക്കാരുടെ ദേഹത്തേക്ക് പെട്രോൾ ഒളിച്ചതിന് ശേഷം പ്രതി ഓടിരക്ഷപെടുകയായിരുന്നുവെന്ന് യാത്രക്കാർ പോലീസിന് മൊഴി നൽകിയിരുന്നു.
Discussion about this post