ന്യൂഡൽഹി : രാജ്യത്തെ അന്വേഷണ ഏജൻസിയായ സിബിഐ നീതിയുടെ ബ്രാൻഡായി മാറിക്കഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അവർ സാധാരണ പൗരന്മർക്ക് ശക്തിയും പ്രതീക്ഷയും നൽകുന്നുണ്ട്. സിബിഐ പോലെയുള്ള പ്രൊഫഷണൽ സ്ഥാപനങ്ങൾ ഇല്ലാതെ ഇന്ത്യക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ അഴിമതി രഹിതമാക്കുക എന്നതാണ് സിബിഐയുടെ പ്രധാന ഉത്തരവാദിത്വം. ബാങ്ക് തട്ടിപ്പുകൾ മുതൽ വന്യജീവി സംബന്ധമായ തട്ടിപ്പുകൾ വരെയുള്ള സിബിഐയുടെ പ്രവർത്തന പരിധി പലമടങ്ങ് വർദ്ധിച്ചു. കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ സിബിഐ ഒരു ‘മൾട്ടി ഡൈമൻഷണൽ’, ‘മൾട്ടി ഡിസിപ്ലിനറി’ അന്വേഷണ ഏജൻസിയായി അംഗീകാരം നേടിയിട്ടുണ്ട്. എല്ലാ മേഖലകളിലും ഇന്ന് സിബിഐ അന്വേഷണം നടത്തിവരികയാണ്. സൈബർ കുറ്റകൃത്യങ്ങൾ പോലും ഏജൻസി കൈകാര്യം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
“നിങ്ങൾ ആർക്കെതിരെ നടപടിയെടുക്കുന്നുവോ അവർ വളരെ ശക്തരാണെന്ന് എനിക്കറിയാം. അവർ വർഷങ്ങളായി സർക്കാരിന്റെയും സംവിധാനങ്ങളുടെയും ഭാഗമാണ്. ഇന്നും അവർ ചില സംസ്ഥാനങ്ങളിൽ അധികാരത്തിലുണ്ട്, എന്നാൽ നിങ്ങൾ (സിബിഐ) നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം, ഒരു അഴിമതിക്കാരനും രക്ഷപ്പെടരുത്” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പത്ത് വർഷം മുമ്പ്, കൂടുതൽ കൂടുതൽ അഴിമതി നടത്താനുള്ള മത്സരമുണ്ടായിരുന്നുവെന്ന് മോദി പറഞ്ഞു. അക്കാലത്ത് വലിയ അഴിമതികൾ നടന്നിരുന്നു. എന്നാൽ കുറ്റാരോപിതർ ഭയപ്പെട്ടില്ല, കാരണം സർക്കാർ അവർക്കൊപ്പമായിരുന്നു. എന്നാൽ 2014 ന് ശേഷം അഴിമതിക്കും കള്ളപ്പണത്തിനുമെതിരെയാണ് സർക്കാർ പ്രവർത്തിച്ചത് എന്നും മോദി കൂട്ടിച്ചേർത്തു.
സിബിഐയുടെ വജ്രജൂബിലി ആഘോഷത്തിൽ തപാൽ സ്റ്റാമ്പും സ്മാരക നാണയവും പ്രധാനമന്ത്രി പ്രകാശനം ചെയ്തു. ഏജൻസിയുടെ ട്വിറ്റർ ഹാൻഡിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
Discussion about this post