നാഗ്പൂർ: വീര സവർക്കറെ അപമാനിച്ച രാഹുൽ ഗാന്ധി മാപ്പ് പറയാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. വീര സവർക്കറെ അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്നും, ചെയ്ത കുറ്റത്തിന് രാഹുൽ മാപ്പ് പറയാൻ തയ്യാറാവുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” സവർക്കറെ അപമാനിക്കാൻ ആരാണ് രാഹുലിന് അധികാരം നൽകിയത്. വീര സവർക്കറെ അപമാനിക്കുന്നത് ആരും സഹിക്കില്ല”. ഗഡ്കരി വ്യക്തമാക്കി.
ഭാരത് ജോഡോ യാത്രയിലുടനീളം സവർക്കറുടെ പേര് പറഞ്ഞു കൊണ്ടിരുന്നതിലൂടെ ബിജെപിക്ക് സത്യത്തെ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനായെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി. ” ഭാരത് ജോഡോ യാത്രയിലെല്ലാം രാഹുൽ സവർക്കറെ വിമർശിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് രാജ്യത്തെ യുവാക്കളെ ബോധവത്കരിക്കാൻ ബിജെപി കൂടുതൽ സാധിച്ചു. സത്യത്തെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഞങ്ങൾക്ക് സാധിച്ചു. ആ ഒരു കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് നന്ദി പറയുകയാണെന്നും” ഗഡ്കരി പറഞ്ഞു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വിഷയത്തിൽ രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. വായിൽ സ്വർണ്ണക്കരണ്ടിയുമായി ഇരിക്കുന്നവരാണ് സവർക്കറെ ചോദ്യം ചെയ്യാൻ എത്തിയതെന്ന് ഫഡ്‌നാവിസ് വിമർശിച്ചു. ഇന്ദിരാഗാന്ധിയും യശ്വന്ത്‌റാവു ചവാനുമെല്ലാം സവർക്കറെ ബഹുമാനിച്ചിരുന്നു. നിങ്ങൾ അദ്ദേഹത്തെ ചോദ്യം ചെയ്യുകയാണ്. നിങ്ങൾ ആരാണ് എന്നാണ് സ്വയം കരുതുന്നതെന്നും” ഫഡ്‌നാവിസ് വിമർശിച്ചിരുന്നു.
Discussion about this post