കണ്ണൂർ: തളിപ്പറമ്പ കീഴാറ്റൂരിൽ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിൽ തീപിടുത്തം. ഇന്നലെ അർദ്ധരാത്രി 12 മണിയോടെ ആയിരുന്നു സംഭവം. പൂരാഘോഷം കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും ഭക്തരും മടങ്ങിയതിന് പിന്നാലെയാണ് തീപിടിച്ചത്.
സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ഭക്തർ സംശയം പ്രകടിപ്പിച്ചു. തളിപ്പറമ്പിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് യൂണിറ്റാണ് തീ അണച്ചത്. തീ പടരുന്നത് കണ്ട് നാട്ടുകാർ ഫയർഫോഴ്‌സിൽ അറിയിക്കുകയായിരുന്നു. പൈപ്പിൽ ഹോസ് ഘടിപ്പിച്ച് വെളളം ചീറ്റിയും ബക്കറ്റിൽ വെളളം കോരിയൊഴിച്ചും തീയണയ്ക്കാൻ നാട്ടുകാരാണ് ആദ്യം ശ്രമിച്ചത്.
ഷോർട്ട് സർക്യൂട്ടിനുളള സാദ്ധ്യതയും വിളക്കിൽ നിന്ന് തീ പടരാനുളള സാദ്ധ്യതയും പോലീസ് തളളിക്കളഞ്ഞിട്ടില്ല. രണ്ട് ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ പൂർണമായി അണച്ചത്. പ്രദേശത്തെ സിസിടിവികൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
കഴിഞ്ഞ ദിവസം പാനൂർ കല്ലിക്കണ്ടിയിലും ക്ഷേത്രത്തിന് തീവെയ്ക്കാൻ ശ്രമം നടന്നിരുന്നു. ഇതിലെ പ്രതി തൂവക്കുന്ന് വൈശ്യറവിട സൂപ്പി(47) യെ പോലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ക്ഷേത്രത്തിന് സമീപത്തെ വീടുകളിലെയും മറ്റും സിസിടിവി ക്യാമറകൾ പരിശോധിച്ചാണ് ഇതിലും പ്രതിയെ കുടുക്കിയത്. ക്ഷേത്രത്തിന് അകത്തേക്ക് കയറുന്ന വാതിലിന് തുണിയും കടലാസും ഉപയോഗിച്ച് തീയിടുകയും ശ്രീകോവിലിന് മുൻപിലെ കൽവിളക്കിന് മുകളിൽ തുണി കൂട്ടിയിട്ട് കത്തിക്കുകയുമായിരുന്നു. ഉത്സവത്തിന് ഉപയോഗിച്ച വൈദ്യുതി വയറും ഇവിടെ കൂട്ടിയിട്ട് കത്തിച്ചിരുന്നു.













Discussion about this post