ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഏപ്രിൽ 10,11 തീയതികളിൽ എല്ലാ സംസ്ഥാനങ്ങളിലും മോക് ഡ്രിൽ നടത്തണം. മോക് ഡ്രിൽ നടത്തുന്ന ആശുപത്രികൾ ആരോഗ്യ മന്ത്രിമാർ സന്ദർശിക്കണമെന്നും കേന്ദ്ര സർക്കാർ നിർദേശത്തിൽ പറയുന്നു.
സംസ്ഥാനങ്ങളിൽ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടണം. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പിന്തുടരണമെന്നും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
അതേസമയം, രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആറായിരം കടന്നു. 6050 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് 14 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു.
ഡൽഹിയിൽ സ്ഥിരീകരിക്കുന്ന കേസുകളിൽ 90 ശതമാനവും ഒമിക്രോൺ ഉപവകഭേമായ XBB1.16 ആണെന്നാണ് റിപ്പോർട്ട്. കേരളമുൾപ്പടെ മൂന്നിടങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. രാജ്യവ്യാപകമായി കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സിക്കിമിൽ മാസ്ക് വീണ്ടും നിർബന്ധമാക്കി.
Discussion about this post