ഡെറാഡൂൺ: സംസ്ഥാനത്ത് സംരക്ഷിത വനമേഖലകളിൽ ഉൾപ്പെടെ കൈയ്യേറി സ്ഥാപിച്ചിരിക്കുന്ന അനധികൃത സ്മാരകങ്ങളും മതചിഹ്നങ്ങളും ഉടൻ പൊളിച്ചുമാറ്റുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി വ്യക്തമാക്കി. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആയിരത്തിലധികം നിർമ്മിതികൾ ഉണ്ട്. ഇവയെല്ലാം പൊളിച്ച് നീക്കും. സംസ്ഥാനത്ത് ഒരു കാരണവശാലും ലാൻഡ് ജിഹാദ് അനുവദിക്കില്ലെന്നും ധാമി പറഞ്ഞു.
ചില ഇടങ്ങളിൽ വെറുതെ ശവകുടീരങ്ങൾ നിർമ്മിക്കുകയാണ്. ശരിക്കും അവയ്ക്കടിയിൽ മൃതദേഹങ്ങൾ ഉണ്ടാകില്ല. ഇത്തരത്തിലുള്ള എല്ലാ ശവകുടീരങ്ങളും പൊളിച്ചുമാറ്റുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.
കൈയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷം മുൻപ് ആരംഭിച്ച ഒഴിപ്പിക്കൽ നടപടികൾ തുടരും. ഒരു സമ്മുദായത്തെയും ബിജെപി സർക്കാർ അനാവശ്യമായി വേട്ടയാടില്ല. എന്നാൽ, ആരുമായും സർക്കാരിന് പ്രീണന നയങ്ങളില്ലെന്നും ധാമി പറഞ്ഞു.
സംസ്ഥാനത്ത് അനധികൃത മതപരിവർത്തനങ്ങൾ തടയാൻ ശക്തമായ നിയമ നിർമാണം നടത്തിയിട്ടുണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനായി സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഒന്നിലധികം ആളുകളെ ഒരുമിച്ച് മതപരിവർത്തനത്തിന് വിധേയരാക്കിയാൽ, അത് കൂട്ടമതപരിവർത്തനമായി കണക്കാക്കുമെന്നും പുഷ്കർ സിംഗ് ധാമി അറിയിച്ചു.
അനധികൃത നിർമ്മിതികൾ പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ 4 മാസത്തിനിടെ 15 ശവകുടീരങ്ങൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. വനം വകുപ്പ് സർവേ പ്രകാരം സംരക്ഷിത വനഭൂമിയിൽ 239 അനധികൃത നിർമ്മിതകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇവ പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഉടൻ നടപടികൾ പൂർത്തീകരിക്കുമെന്നും പൊതുയോഗത്തിൽ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post