തിരുവനന്തപുരം: എലത്തൂർ തീവണ്ടി ആക്രമണ കേസിലെ പ്രതിക്ക് തീവെപ്പിന് ശേഷം കേരളം വിട്ടു പോകാൻ സാധിച്ചത് വേണ്ടത്ര നടപടികൾ ഉണ്ടാകാത്തത് മൂലമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. കേരളം കേന്ദ്ര ഏജൻസികളുടെ സഹായം തേടിയതോടെയാണ് പ്രതി മഹാരാഷ്ട്രയിൽ പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു.
തീവണ്ടിയിലെ തീവെപ്പ് കേസിലെ പ്രതിയെ പിടികൂടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയ പ്രതികളെ കേരള പോലീസിന് കൈമാറുകയായിരുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
കേസ് കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കേണ്ടതുണ്ടോ എന്നത് ആഭ്യന്തര മന്ത്രാലയമാണ് തീരുമാനിക്കേണ്ടത്. അതിന്റേതായ ഘട്ടത്തില്‍ അവര്‍ തന്നെ നിലപാടെടുക്കുമെന്നും മന്ത്രി അറിയിച്ചു.
പോലീസ് സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തേണ്ടത് ആവശ്യമാണ്. സംഭവം നടന്ന് മൂന്ന് മണിക്കൂറിന് ശേഷമാണ് ട്രെയിനില്‍ നിന്ന് ചാടി എന്ന് പറയപ്പെടുന്നവരുടെ മൃതദേഹം കണ്ടെത്താന്‍ സാധിച്ചതെന്നും വി മുരളീധരൻ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജന്‍സികള്‍ അന്വേഷണ വിവരങ്ങള്‍ പങ്കുവെക്കാറില്ല. അത് പുറത്തുവരുന്നത് പങ്കാളികളായ മറ്റുള്ളവര്‍ക്ക് സഹായകരമാകും. പോലീസ് ഇക്കാര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post