ന്യൂഡൽഹി: വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ ഉഗാണ്ടയും മൊലാംബിക്കും സന്ദർശിക്കും. ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിരിക്കുന്ന കേന്ദ്രമന്ത്രി തിങ്കളാഴ്ച (ഏപ്രിൽ 10) ഉഗാണ്ടയിലെത്തും. ഏപ്രിൽ 10 മുതൽ 12 വരെയാണ് ഉഗാണ്ട സന്ദർശിക്കുക.
സന്ദർശന വേളയിൽ, ഉഗാണ്ടയുടെ വിദേശകാര്യ മന്ത്രി ജനറൽ ജെജെ ഒഡോംഗോയുമായി അദ്ദേഹം പ്രതിനിധിതല ചർച്ച നടത്തും. ഉഭയകക്ഷി ധാരണാപത്രവും ഇരു രാജ്യങ്ങളും ഒപ്പുവയ്ക്കും: ജിഞ്ചയിലെ നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയുടെ (എൻഎഫ്എസ്യു) ട്രാൻസിറ്റ് കാമ്പസിൻറെ ഉദ്ഘാടനവും സന്ദർശവേളയിൽ അദ്ദേഹം നിർവഹിക്കും. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായി എൻഎഫ്എസ്യു കാമ്പസ് സ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഉഗാണ്ടയും തമ്മിലുള്ള ധാരണാപത്രം സന്ദർശന വേളയിൽ ഒപ്പുവെച്ചേക്കും.
ഉഗാണ്ടയിൽ സൗരോർജ ജലവിതരണ പദ്ധതിയുടെ തറക്കല്ലിടൽ ചടങ്ങിലും കേന്ദ്രമന്ത്രി പങ്കെടുക്കും. തുടർന്ന് ഇന്ത്യൻ പ്രവാസികളെയും വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നവരെയും അഭിസംബോധന ചെയ്ത് സംസാരിക്കും.
ഏപ്രിൽ 13 മുതൽ 15 വരെയാണ് വിദേശകാര്യമന്ത്രി മൊസാംബിക് സന്ദർശിക്കുക. കിഴക്കൻ ആഫ്രിക്കൻ രാജ്യമായ മൊസാംബിക് സന്ദർശിക്കുന്ന ഇന്ത്യയുടെ ആദ്യ വിദേശകാര്യ മന്ത്രിയാണ് അദ്ദേഹം. അവിടുത്തെ വിദേശകാര്യ മന്ത്രി വെറോണിക്ക മക്കാമോയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മൊസാംബിക്കിലെ മറ്റ് മന്ത്രിമാരുമായും പാർലമെൻറ് പ്രതിനിധികളുമായും ജയ്ശങ്കർ സംസാരിക്കും. ഇന്ത്യൻ പ്രവാസികളുമായും സംവദിക്കും.
Discussion about this post