ഡൽഹി: ഐപിഎല്ലിൽ ആദ്യ ജയം നേടി മുംബൈ ഇന്ത്യൻസ്. ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 6 വിക്കറ്റിനാണ് മുംബൈയുടെ വിജയം. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഡൽഹി 19.4 ഓവറിൽ 172 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ, മത്സരത്തിലെ അവസാന പന്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ മുംബൈ വിജയലക്ഷ്യം മറികടന്നു.
ഭേദപ്പെട്ട തുടക്കത്തിന് ശേഷം തിരിച്ചടി നേരിട്ട ഡൽഹി ക്യാപ്പിറ്റൽസിന് തുണയായത് അക്ഷർ പട്ടേലിന്റെയും ക്യാപ്ടൻ ഡേവിഡ് വാർണറുടെയും അർദ്ധ സെഞ്ച്വറികളാണ്. അക്ഷർ പട്ടേൽ 25 പന്തിൽ 4 ബൗണ്ടറികളും 5 സിക്സറുകളും ഉൾപ്പെടെ 54 റൺസ് നേടി. 47 പന്തിലാണ് വാർണറുടെ 51 റൺസ്. മെല്ലെപ്പോക്കിന്റെ പേരിൽ ടൂർണമെന്റിൽ ഇതിനോടകം ചീത്തപ്പേര് കേട്ടുകഴിഞ്ഞ വാർണർക്ക് ഇന്നത്തെ പ്രകടനവും ഏറെ വിമർശനങ്ങൾ നേടിക്കൊടുക്കും.
മുംബൈക്ക് വേണ്ടി വെറ്ററൻ സ്പിന്നർ പിയൂഷ് ചൗളയും ബെറൻഡോർഫും നന്നായി പന്തെറിഞ്ഞു. ഇരുവർക്കും 3 വിക്കറ്റുകൾ വീതം ലഭിച്ചു. റിലീ മെറെഡിത്ത് 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ മികച്ച തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ക്യാപ്ടൻ രോഹിത് ശർമ്മയും ഇഷാൻ കിഷനും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 7.3 ഓവറിൽ 71 റൺസ് കൂട്ടിച്ചേർത്തു. 31 റൺസെടുത്ത ഇഷാൻ കിഷൻ അപ്രതീക്ഷിതമായി റൺ ഔട്ട് ആയതിനെ തുടർന്ന് ക്രീസിലെത്തിയ തിലക് വർമ്മ രോഹിത്തിന് മികച്ച പിന്തുണ നൽകി. തിലക് വർമ്മ 41 റൺസെടുത്ത് മടങ്ങി. എന്നാൽ പിന്നീട് വന്ന സൂര്യകുമാർ യാദവ് ഗോൾഡൻ ഡക്കായി മടങ്ങി. പിന്നാലെ 45 പന്തിൽ 65 റൺസുമായി രോഹിത്തും വീണതോടെ, മുംബൈ പ്രതിരോധത്തിലായി. എന്നാൽ, കാമറൂൺ ഗ്രീനും ടിം ഡേവിഡും ചേർന്ന് അവസാന പന്തിൽ നാടകീയമായി മുംബൈക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ 2 വിക്കറ്റ് വീഴ്ത്തി. ടൂർണമെന്റിൽ ഇതുവരെ നാല് മത്സരങ്ങൾ കളിച്ച ഡൽഹിക്ക് ഇതുവരെ ഒരു വിജയം പോലും നേടാൻ സാധിച്ചിട്ടില്ല.
Discussion about this post