പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഓർത്തഡോക്‌സ് യുവജന പ്രസ്ഥാനം അടൂർ – കടമ്പനാട് ഭദ്രാസനം ജനറൽ സെക്രട്ടറി റെനോ പി രാജൻ, സംഘടനാ പ്രവർത്തകനായ ഏബൽ ബാബു എന്നിവരാണ് അറസ്റ്റിലായത്. ഇരുവരേയും ചോദ്യം ചെയ്ത ശേഷം കേസിൽ പ്രതി ചേർത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ദിവസം ഏബൽ ബാബുവിന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇരുവരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂടിയാണ്.
സിപിഎം പ്രവർത്തകനായ സോഹിൽ വി സൈമണിന്റെ പരാതിയിലാണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചത്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓർത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് ഓശാന ഞായർ ദിവസം പോസ്റ്റർ പതിച്ചിരിക്കുന്നത്. സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബില്ലിൽ വീണാ ജോർജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്റർ.
ഒസിവൈഎം പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. ഓർത്തഡോക്സ് സഭയുടെ യുവജന സംഘടനയാണ് ഒസിവൈഎം. സംഭവത്തിൽ പോലീസ് കലാപാഹ്വാനത്തിന് കേസെടുത്തിട്ടുണ്ട്. പെതുജനമധ്യത്തിൽ അപകീർത്തിപ്പെടുത്തുക, കലാപാഹ്വാനം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
Discussion about this post