ന്യൂഡൽഹി: അജ്മീർ-ഡൽഹി കന്റോൺമെന്റ് വഴിയുള്ള രാജസ്ഥാനിലെ ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു ചടങ്ങ്. പുതിയ ട്രെയിൻ ഇരു നഗരങ്ങളേയും തമ്മിൽ ബന്ധിപ്പിക്കുന്നതിന് പുറമെ, ടൂറിസം മേഖലയ്ക്കും വലിയ ഉത്തേജനം പകരുമെന്ന് ചടങ്ങിൽ സംസാരിച്ച് കൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘വന്ദേഭാരത് എക്‌സ്പ്രസ് രാജസ്ഥാനിലെ ടൂറിസം മേഖലയ്ക്ക് വളരെയധികം ഗുണം ചെയ്യും. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആറ് വന്ദേഭാരത് എക്സ്പ്രസുകൾ ഫ്‌ളാഗ് ഓഫ് ചെയ്യാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് സർവീസ് ആരംഭിച്ചതിന് ശേഷം ഏകദേശം 60 ലക്ഷം ആളുകൾ ഈ ട്രെയിനുകളിൽ യാത്ര ചെയ്തിട്ടണ്ട്. സമയം ലാഭിക്കുന്നു എന്നതാണ് വന്ദേഭാരതിന്റെ ഏറ്റവും വലിയ പ്രത്യേകത. മനോഹരമായ മാതൃകയാണ് ട്രെയിനുള്ളത്. ഇങ്ങനെ നിരവധി പ്രത്യേകതകൾ വന്ദേഭാരതിനുണ്ട്. വന്ദേഭാരത് യാത്ര വികസിത ഇന്ത്യയുടെ യാത്രയിലേക്ക് നമ്മെ നയിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജയ്പൂരിനും ഡൽഹി കന്റോൺമെന്റിനും ഇടയിലാണ് പുതിയ വന്ദേഭാരത് സർവീസ് നടത്തുന്നത്. നാളെയാണ് ട്രെയിനിന്റെ പതിവ് സർവീസ് ആരംഭിക്കുന്നത്. അജ്മീറിനും ഡൽഹിക്കും ഇടയിൽ ജയ്പൂർ, അൽവാർ, ഗുഡ്ഗാവ് എന്നിവിടങ്ങളിൽ വന്ദേഭാരതിന് സ്റ്റോപ്പുകളുണ്ടാകും. 5 മണിക്കൂർ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ലക്ഷ്യസ്ഥാനത്തെത്തും.
Discussion about this post