തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന പുന:പരിശോധനാ ഹർജി തള്ളി. പരാതിക്കാരൻ നൽകിയ പുന:ഹർജി നിലനിൽക്കുന്നതല്ലെന്ന് ലോകായുക്ത പറഞ്ഞു. വിശദമായി വാദം കേട്ട ശേഷമാണ് ഹർജി തള്ളിയത്. ” പരാതിക്കാരന്റെ വാദങ്ങൾ അടിസ്ഥാനമില്ലാത്തതും ദുർബലവുമാണ്. പേടിച്ച് വിധിയെഴുതാൻ ഇരിക്കുന്നവരല്ല ഞങ്ങൾ, വിമർശനങ്ങൾ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത പറഞ്ഞു. ലോകായുക്തയിലും ഉപലോകായുക്തയിലും ആരാണ് ഭിന്ന വിധി പുറപ്പെടുവിച്ചതെന്ന പരാതിക്കാരന്റെ ചോദ്യത്തിനും ലോകായുക്ത മറുപടി നൽകിയില്ല.
ചട്ടപ്രകാരമാണ് ഫുൾബെഞ്ചിന് വിട്ടതെന്ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടില്ല. ജഡ്ജിമാരുടെ നിഗമനങ്ങൾ ഉത്തരവായി എഴുതി കഴിഞ്ഞാൽ പിന്നെ റിവ്യൂ കേൾക്കാൻ കഴിയുമോ ?എന്നും ലോകായുക്ത ചോദിച്ചു. ഹർജി ഇനി മൂന്നംഗ ബെഞ്ചാണ് പരിഗണിക്കുന്നത്. 2018ലെ ഭിന്നവിധി ഹർജിക്കാരൻ ആർ.എസ്.ശശികുമാർ എതിർത്തില്ല. ഇപ്പോൾ മറ്റൊരു നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടെന്ന് ഉത്തരം പറയണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു. കേസ് ഫുൾബെഞ്ചിന് വിട്ട നടപടി ഹർജിക്കാരൻ ചോദ്യം ചെയ്യാനേ പാടില്ലായിരുന്നുവെന്നാണ് ഉപലോകായുക്ത പറഞ്ഞത്.
അതേസമയം ഇപ്പോൾ ഉണ്ടായത് പ്രതീക്ഷിച്ച ഉത്തരവാണെന്ന് പരാതിക്കാരനായ ശശികുമാർ പറഞ്ഞു. വിശദമായ ഉത്തരവ് ലഭിച്ചതിന് ശേഷം ഹൈക്കോടതിയെ സമീപിക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post