കീവ് : റഷ്യ ഐഎസ് ഭീകരരേക്കാൾ അപകടകാരികളാണെന്ന് യുക്രെയ്ൻ. യുക്രെയ്നിൽ നിന്ന് ബന്ധിയാക്കി കൊണ്ടുപോയവരെ റഷ്യൻ സൈന്യം നിഷ്ഠൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിൽ പ്രതികരിച്ചുകൊണ്ടാണ് യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി രംഗത്തെത്തിയത്.
യുക്രയ്ൻ സൈനികർ കൈയ്യിൽ ധരിക്കുന്ന ബാന്റ് ധരിച്ച് നിൽക്കുന്ന രണ്ട് പേരെ റഷ്യൻ സൈനികരുടെ യൂണിഫോമിൽ നിൽക്കുന്നയാൾ കഴുത്തറുത്ത് കൊലപ്പെടുത്തുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ യഥാർത്ഥമാണോ വ്യാജമാണോ എന്ന് തെളിഞ്ഞിട്ടില്ല. വീഡിയോയെക്കുറിച്ച് റഷ്യയും പ്രതികരിച്ചിട്ടില്ല.
“ലോകത്തിൽ ആർക്കും അവഗണിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്: ഈ മൃഗങ്ങൾ എത്ര എളുപ്പത്തിലാണ് കൊല്ലുന്നത്. എല്ലാത്തിനും നിയമപരമായ ഉത്തരവാദിത്വം ഉണ്ടായിരിക്കും. ഭീകരതയെ പരാജയപ്പെടുത്തേണ്ടത് ആവശ്യമാണ്.” സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് സെലൻസ്കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
“ഐഎസിനേക്കാൾ മോശം പ്രവൃത്തികൾ ചെയ്യുന്ന റഷ്യ, യുഎൻഎസ്‌സിയുടെ നേതൃത്വവ വഹിക്കുന്നത് വെറും അസംബന്ധമാണ്,” യുഎൻ രക്ഷാസമിതിയെ പരാമർശിച്ചുകൊണ്ട് വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ട്വിറ്ററിൽ പറഞ്ഞു. “റഷ്യൻ ഭീകരരെ യുക്രെയ്നിൽ നിന്നും യുഎന്നിൽ നിന്നും പുറത്താക്കുകയും അവരുടെ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ നൽകുകയും വേണം” അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി യുക്രെയ്നിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസി അറിയിച്ചു.
Discussion about this post