പാലക്കാട്: ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തിൽ. പാലക്കാട് ഒലവക്കോട് റെയിൽവേ സ്‌റ്റേഷനിലാണ് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ എത്തിയത്. തമിഴ്‌നാട്ടിൽ നിന്നും ഇന്ന് പുലർച്ചെയാണ് തീവണ്ടി പുറപ്പെട്ടത്.
ഒലവക്കോട് സ്‌റ്റേഷനിൽ ഉജ്ജ്വല വരവേൽപ്പായിരുന്നു ട്രെയിനിന് ലഭിച്ചത്. ബിജെപി നേതാക്കൾ ട്രെയിനിൽ പുഷ്പവൃഷ്ടി നടത്തി. സി. കൃഷ്ണകുമാർ ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു. നിരവധി പേരാണ് തീവണ്ടി കാണാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ സ്റ്റേഷനിൽ എത്തിയതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആർപ്പുവിളികൾ ഉയർന്നു. ലോക്കോ പൈലറ്റിനെ ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു.
രണ്ടാം നമ്പർ പ്ലാറ്റ് ഫോമിലാണ് തീവണ്ടിയെത്തിയത്്. രണ്ട് മിനിറ്റ് നേരമാണ് തീവണ്ടി സ്റ്റേഷനിൽ നിർത്തിയിട്ടത്. ഇനി തൃശ്ശൂർ വഴി ട്രെയിൻ കടന്നു പോകും. വൈകീട്ടോടെയാകും ട്രെയിൻ തിരുവനന്തപുരത്ത് എത്തുക. നിലവിൽ തീവണ്ടി വേഗം കുറച്ചാണ് കടന്നു പോകുന്നത്. ട്രാക്കുകൾ പരിചിതമാകുന്നതുവരെ ഈ നില തുടരാനാണ് തീരുമാനം. പരീക്ഷണാടിസ്ഥാനത്തിൽ ഷൊർണ്ണൂർ മുതൽ തിരുവനന്തപുരംവരെയാകും തീവണ്ടി സർവ്വീസ് നടത്തുക. ഈ മാസം 25 നാണ് ട്രെയിൻ സർവ്വീസിന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കുക. മണിക്കൂറിൽ 180 കിലോമീറ്ററാണ് വന്ദേഭാരത് ട്രെയിനുകളുടെ വേഗം.
Discussion about this post