തിരുവനന്തപുരം: കേരളത്തിന്റെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പാലക്കാട് എത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും നന്ദി പറഞ്ഞ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. വന്ദേഭാരത് എത്തിയതോടെ കേരളത്തിന്റെ വികസനത്തിന് ഇനി ഇരട്ടിവേഗം കൈവരുമെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കേരളത്തിന് വന്ദേഭാരത് എവിടെയെന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഇന്ന് ലഭിച്ചത്. ഇതിൽ പ്രധാനമന്ത്രിയ്ക്കും കേന്ദ്ര റെയിൽവേ മന്ത്രിയ്ക്കും ആദ്യമേ തന്നെ നന്ദി പറയുന്നു. കേരളത്തിന് വന്ദേഭാരത് ഇല്ലെന്ന തരത്തിലായിരുന്നു പ്രചാരണം. കേരളത്തിലെ ജനങ്ങൾക്കിടയിൽ കേന്ദ്രത്തെക്കുറിച്ച് തെറ്റിദ്ധാരണ പടർത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും മുരളീധരൻ വ്യക്തമാക്കി.
എല്ലായ്‌പ്പോഴും കേരളം സന്ദർശിക്കുമ്പോൾ കോടികളുടെ ബൃഹത് പദ്ധതികളാണ് പ്രധാനമന്ത്രി സമ്മാനിക്കാറ്. കഴിഞ്ഞ തവണ 4500 കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ചു. ഇത്തവണയും വമ്പൻ പദ്ധതികൾ പ്രതീക്ഷിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വന്ദേ ഭാരത് എക്‌സ്പ്രസിനായി മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ആഴ്ച മുൻപ് കേന്ദ്രത്തിന് കത്തെഴുതിയിരുന്നു. അദ്ദേഹവുമായി സംസാരിച്ചാൽ മന്ത്രി വി. അബ്ദുറഹ്‌മാന് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത ലഭിക്കും. വന്ദേഭാരതുമായി ബന്ധപ്പെട്ട് പാർലമെന്റിലെ ചോദ്യങ്ങൾക്ക് നൽകിയ മറുപടി കേരളത്തിലെ മാദ്ധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്തു. ഇതാണ് മുഖ്യമന്ത്രി കത്ത് എഴുതുന്നതിലേക്ക് നയിച്ചത്. കേരളത്തിൽ സിൽവർലൈൻ പദ്ധതി നടപ്പിലാക്കുക ഒട്ടും പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post