കൊൽക്കത്ത: ഐപിഎല്ലിലെ ആവേശകരമായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് തകർപ്പൻ ജയം. 23 റൺസിനാണ് ഹൈദരാബാദ് കൊൽക്കത്തയെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട ഹൈദരാബാദ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിംഗിൽ കൊൽക്കത്തയുടെ പോരാട്ടം 20 ഓവറിൽ 205/7 എന്ന സ്കോറിൽ അവസാനിച്ചു.
സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന ഓപ്പണർ ഹാരി ബ്രൂക്കിന്റെയും അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ഏയ്ദൻ മാർക്രാമിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഹൈദരാബാദിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 55 പന്തിൽ 12 ബൗണ്ടറികളുടെയും 3 സിക്സറുകളുടെയും അകമ്പടിയോടെ ബ്രൂക്ക് 100 റൺസുമായി പുറത്താകാതെ നിന്നു. മാർക്രാം 26 പന്തിൽ 50 റൺസ് നേടി. അഭിഷേക് ശർമ്മ 17 പന്തിൽ 32 റൺസെടുത്തു.
കൊൽക്കത്തക്ക് വേണ്ടി ആന്ദ്രേ റസൽ 3 വിക്കറ്റ് വീഴ്ത്തി. പേശിവലിവ് മൂലം 2.1 ഓവർ മാത്രം എറിഞ്ഞ റസൽ മടങ്ങിയത് കൊൽക്കത്തക്ക് വിനയായി. 4 ഓവറിൽ 28 റൺസ് വഴങ്ങിയ സുനിൽ നരെയ്ൻ ഒഴികെ മറ്റെല്ലാ കൊൽക്കത്ത ബൗളർമാരും 10 റൺസിന് മുകളിൽ ഇക്കോണമിയിൽ തല്ല് വാങ്ങി.
ചേസിംഗിലെ മോശം തുടക്കമാണ് കൊൽക്കത്തയ്ക്ക് കനത്ത തിരിച്ചടിയായത്. മദ്ധ്യനിരയിൽ ക്യാപ്ടൻ നിതീഷ് റാണയും കൂറ്റനടിക്കാരൻ റിങ്കു സിംഗും നടത്തിയ പോരാട്ടം കൊണ്ട് മറികടക്കാനാകുന്നതായിരുന്നില്ല ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ വിജയലക്ഷ്യം.
41 പന്തിൽ 5 ബൗണ്ടറികളും 6 സിക്സറുകളും ഉൾപ്പെടെ നിതീഷ് റാണ 75 റൺസ് നേടി. 31 പന്തിൽ 4 വീതം ഫോറുകളും സിക്സുകളും ഉൾപ്പെടെ റിങ്കു സിംഗ് 58 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ എൻ ജഗദീശൻ 36 റൺസ് നേടി. ഹൈദരാബാദ് ഫീൽഡർമാർ ക്യാച്ചുകൾ കൂട്ടത്തോടെ കൈവിട്ടുവെങ്കിലും, മറ്റ് ബാറ്റ്സ്മാന്മാർ പ്രതീക്ഷക്കൊത്ത് ഉയരാത്തത് കൊൽക്കത്തയുടെ തോൽവി ഉറപ്പാക്കി.
ഹൈദരാബാദിന് വേണ്ടി മാർക്കോ ജൻസെനും മായങ്ക് മാർക്കണ്ഡെയും 2 വിക്കറ്റുകൾ വീതം വീഴ്ത്തി. ഭുവനേശ്വർ കുമാറിനും നടരാജനും ഉമ്രാൻ മാലിക്കിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
Discussion about this post