ലക്‌നൗ: കൊടും കുറ്റവാളി അതീഖ് അഹമ്മദ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ രാജി ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജി വയ്ക്കണം. മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊലപാതകമാണ് നടന്നത് എന്നും ഒവൈസി അഭിപ്രായപ്പെട്ടു.
അതീഖ് അഹമ്മദും സഹോദരനും കൊല ചെയ്യപ്പെട്ട സംഭവത്തിൽ വിശദമായ അന്വേഷണം വേണം. ഇതിനായി പ്രത്യേക സംഘം രൂപീകരിക്കാൻ സുപ്രീംകോടതിയോട് ആവശ്യപ്പെടുന്നു. സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിയ്ക്കാണ്. അതിനാൽ മുഖ്യമന്ത്രി രാജിവയ്ക്കണം. അതീഖ് അഹമ്മദ് കൊല്ലപ്പെടുമ്പോൾ അവിടെയുണ്ടായിരുന്ന മുഴുവൻ പോലീസുകാരെയും സസ്‌പെൻഡ് ചെയ്യണമെന്നും ഒവൈസി ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിൽ ബിജെപി നിയമം പാലിച്ചല്ല പ്രവർത്തിക്കുന്നത്. തോക്ക് നിയമം അനുസരിച്ചാണ് ബിജെപിയും യുപി സർക്കാരും പ്രവർത്തിക്കുന്നത്. ഒരു വിഭാഗത്തെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. അതീഖ് അഹമ്മദിന്റെ മരണം ആഘോഷമാക്കാൻ അനുവദിക്കരുത്. തീർച്ചയായും താൻ ഉത്തർപ്രദേശ് സന്ദർശിക്കും. അതുകൊണ്ട് മരിക്കുമെങ്കിൽ അതിന് താൻ തയ്യാറാണ്. ഭയമില്ല.
രാജ്യത്തെ നിയമ സംവിധാനത്തിലുള്ള വിശ്വാസം തനിക്ക് നഷ്ടമായിരിക്കുന്നു. കൊലയാളികൾക്ക് എവിടെ നിന്നാണ് ആയുധം ലഭിച്ചത്. കൊലയ്ക്ക് ശേഷം പ്രതികൾ ജയ് ശ്രീറാം മുഴക്കിയെന്നാണ് അറിയാൻ കഴിഞ്ഞത്. അതീഖ് അഹമ്മദിന്റെ മരണം ഉത്തർപ്രദേശ് ആഘോഷമാക്കുകയാണ്. ഇതാണോ രാജ്യസ്‌നേഹമെന്നും ഒവൈസി ചോദിച്ചു.
Discussion about this post