കൊൽക്കത്ത: ബംഗാളിൽ അദ്ധ്യാപക നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. മുഖ്യമന്ത്രി മമതാ ബാനർജിയുടെ അടുത്ത അനുയായിയും ബുർവനിൽ നിന്നുള്ള എംഎൽഎയുമായ ജിബൻ കൃഷ്ണ സാഹയാണ് അറസ്റ്റിലായത്. സിബിഐ ആണ് ജിബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച സാഹയെ സിബിഐ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതേ തുടർന്നുള്ള ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിബിഐ പരിശോധനയ്‌ക്കെത്തിയപ്പോൾ തെളിവുകൾ നശിപ്പിക്കുന്നതിനായി ഇയാൾ മൊബൈൽ ഫോൺ സമീപത്തെ കുളത്തിൽ എറിഞ്ഞിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെടുത്ത് പരിശോധിച്ചിരുന്നു. ഇതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് അറസ്റ്റ്.
സർക്കാർ സ്‌കൂളുകളിൽ 9, 10 ക്ലാസുകളിലേക്കുള്ള അദ്ധ്യാപക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും പണം വാങ്ങി നിയമനം വാങ്ങിയെന്നാണ് സാഹയ്‌ക്കെതിരെ ഉയർന്ന പരാതി. സാഹയ്ക്ക് പുറമേ തൃണമൂൽ എംഎൽഎമാരായ പാർത്ഥ ചാറ്റർജി, മാണിക് ഭട്ടാചാര്യ എന്നിവരും പ്രതിസ്ഥാനത്തുണ്ട്. ഇവരെ നേരത്തെ തന്നെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. അഴിമതി കേസിൽ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ അന്വേഷണം ആരംഭിച്ചത്.
അതേസമയം സാഹയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിർണായക രേഖകളാണ് സിബിഐ പിടിച്ചെടുത്തത്. വിവിധ രേഖകൾ അടങ്ങുന്ന അഞ്ച് ബാഗുകൾ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തു. പരിശോധന ഭയന്ന് വീടിന് സമീപത്തുള്ള ഗാർബേജിലായിരുന്നു എംഎൽഎ ഈ ബാഗുകൾ സൂക്ഷിച്ചിരുന്നത്.
Discussion about this post