അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിൽ മുഖത്ത് ത്രിവർണ്ണ പതാക വരച്ചതിന്റെ പേരിൽ യുവതിക്ക് പ്രവേശനം നിഷേധിച്ചതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വലിയ വിമർശനമാണ് ഇതിനെതിരെ ആളുകളിൽ നിന്ന് ഉയരുന്നത്.
സുവർണക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്ത ആളോട് ഒരു സ്ത്രീയും പുരുഷനും വഴക്കിടുന്നത് ദൃശ്യങ്ങളിൽ കാണാം. എന്തുകൊണ്ടാണ് യുവതിയെ അകത്തേക്ക് പ്രവേശിപ്പിക്കാത്തത് എന്ന് ചോദിക്കുമ്പോൾ, അവരുടെ മുഖത്ത് ത്രിവർണ പതാക വരച്ചിട്ടുണ്ടെന്നാണ് മറുപടി പറയുന്നത്. ഇത് ഇന്ത്യൻ പതാകയാണെന്ന് യുവതി പറയുമ്പോൾ, ‘ഇത് പഞ്ചാബാണ്, ഇന്ത്യയല്ല’ എന്നാണ് ഇവരെ തടയുന്ന ആൾ പറയുന്നത്.
വീഡിയോയ്‌ക്കെതിരെ വിമർശനം ശക്തമായതോടെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ജനറൽ സെക്രട്ടറി വിശദീകരണവുമായി രംഗത്തെത്തി. രാഷ്ട്രീയ പതാകയാണെന്ന് കരുതിയാണ് തടഞ്ഞതെന്നാണ് എസ്ജിപിസി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രെവാളിന്റെ വാദം. ” ഇത് സിഖ് ആരാധനാലയമാണ്. എല്ലാ ആരാധനാലയങ്ങൾക്കും അവരുടേതായ പ്രത്യേകതകൾ ഉണ്ട്. ഞങ്ങൾ എല്ലാവരേയും ഇവിടേക്ക് സ്വാഗതം ചെയ്യുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയിട്ടുണ്ടെങ്കിൽ അതിന് ഞങ്ങൾ ക്ഷമ ചോദിക്കുകയാണ്. അവരുടെ മുഖത്തുള്ള പതാകയിൽ അശോകചക്രം ഉണ്ടായിരുന്നില്ല, അപ്പോൾ അത് ദേശീയപതാകയല്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പതാകയാണെന്ന് കരുതിയിട്ടുണ്ടാകാമെന്നും” ഗ്രെവാൾ പറഞ്ഞു.
Discussion about this post