പുതുച്ചേരി : ഫിറ്റ്നെസ് കോച്ചാണെന്ന വ്യാജേന നഗ്നചിത്രങ്ങൾ കൈക്കലാക്കി സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന യുവാവ് പിടിയിൽ. മുതിയാല്‍പേട്ട സ്വദേശിയായ ദിവാകറിനെ(22) ആണ് പുതുച്ചേരി സൈബര്‍ക്രൈം പോലീസ് പിടികൂടിയത്. ഫിറ്റ്നെസ് കോച്ചാണെന്ന വ്യാജേന സ്ത്രീകളുമായി അടുത്ത ശേഷം തന്ത്രപൂർവ്വം ഇവരുടെ നഗ്നചിത്രങ്ങൾ കൈക്കലാക്കുകയാണ് ഇയാൾ ചെയ്തുവരുന്നത്. തുടർന്ന് വീഡിയോ കോൾ ചെയ്യാൻ ഭീഷണിപ്പെടുത്തുക പതിവായിരുന്നു.
ശാരീരികാരോഗ്യം മെച്ചപ്പെടുത്താന്‍ ഉപദേശങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പരിചയം സ്ഥാപിക്കുന്നത്. സ്ത്രീകളുടെ വിശ്വാസം നേടിയെടുക്കുന്നതോടെ മികച്ച ബോഡിഷേപ്പിനായി ചില പ്രത്യേക വ്യായാമങ്ങളുണ്ടെന്നും ഇതിനായി നഗ്നചിത്രങ്ങള്‍ ആവശ്യമാണെന്നും പറയും. ഈ ചിത്രങ്ങള്‍ ലഭിക്കുന്നതോടെ മറ്റുചില വെബ്‌സൈറ്റുകളില്‍ നിന്ന് വ്യായാമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച് സ്ത്രീകള്‍ക്ക് കൈമാറും. ഇതനുസരിച്ച് വ്യായാമം ചെയ്യുന്നതോടെ ഫലം ലഭിക്കുമെന്നതിനാല്‍ ആര്‍ക്കും സംശയം തോന്നുകയുമില്ല.
ഇതിനു പിന്നാലെയാണ് നഗ്നരായി വീഡിയോ കോൾ ചെയ്യാൻ ആവശ്യപ്പെടുന്നത്. ഇയാൾ വ്യാജ ഇൻസ്റ്റഗ്രാം ഐഡികൾ ഉണ്ടാക്കി അതിൽ നിന്ന് സ്ത്രീകൾക്ക് മെസേജ് അയയ്ക്കുകയും അവരോട് നഗ്ന വീഡിയോ കോളിൽ വരാൻ ആവശ്യപ്പെടുകയും ചെയ്യും. ഇല്ലെങ്കിൽ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി.
ഇത്തരത്തിൽ ഇയാളുടെ ഭീഷണിക്ക് ഇരയായ യുവതിയാണ് സൈബർ പോലീസിൽ പരാതി നൽകിയത്. ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Discussion about this post