തിരുവനന്തപുരം; 18.89 കോടി രൂപ മുടക്കി നിർമിച്ച തിരുവനന്തപുരത്തെ മൾട്ടി ലെവൽ സ്മാർട്ട് പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് പിന്നാലെ വിവാദത്തിൽ. 19 കോടിയോളം മുടക്കിയിട്ടും ഇവിടെ പാർക്ക് ചെയ്യുന്ന കാറുകളുടെ പിൻഭാഗം മഴയും വെയിലുമേൽക്കുന്ന സ്ഥിതിയാണ്. ഇത്രയും പണം മുടക്കിയിട്ടും മീഡിയം കാറുകൾക്ക് പോലും പൂർണമായി പാർക്ക് ചെയ്യാനുളള സൗകര്യമില്ലാത്തതാണ് പുതിയ വിവാദമായിരിക്കുന്നത്.
സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തിരുവനന്തപുരം നഗരസഭ അഞ്ച് നിലകളുളള പാർക്കിംഗ് സമുച്ചയം നിർമിച്ചത്. ഇത്രയും പണം മുടക്കി പാർക്കിംഗ് കേന്ദ്രമെന്ന പേരിൽ പണിത സ്ഥലത്ത് 22 കാറുകൾക്ക് മാത്രമാണ് പാർക്കിംഗ് സൗകര്യം ഉളളത്. ഇത് നേരത്തെ തന്നെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പാർക്കിംഗ് സ്ഥലത്തെ മറ്റൊരു പരിമിതി കൂടി ചർച്ചയാകുന്നത്.
മാരുതി 800, ആൾട്ടോ തുടങ്ങിയ നീളം കുറഞ്ഞ ചെറുകാറുകൾ മാത്രമാണ് പാർക്കിംഗ് സ്‌പേസിനുളളിൽ പൂർണമായി പാർക്ക് ചെയ്യാനാകുക. മാരുതി സ്വിഫ്റ്റ് ഡിസയർ പോലുളള വാഹനങ്ങൾ പോലും പിൻഭാഗം മഴയും വെയിലുമേൽക്കുന്ന തരത്തിൽ മാത്രമേ പാർക്ക് ചെയ്യാൻ കഴിയൂ. ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ട്രോളും വിവാദങ്ങളും കൊഴുക്കുന്നത്.
തിരക്കേറിയ സെൻട്രൽ റെയിൽവേ സ്റ്റേഷന് എതിർവശമാണ് പാർക്കിംഗ് കേന്ദ്രം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം നിർവ്വഹിച്ചത്. ചുരുങ്ങിയ വാഹനങ്ങൾ മാത്രം പാർക്ക് ചെയ്യാൻ ഇത്രയും കോടികൾ മുടക്കണമായിരുന്നോ എന്ന ചോദ്യം നേരത്തെ മുതൽ ഉയർന്നിരുന്നു. എന്നാൽ 22 കാറുകൾക്ക് പുറമേ 400 ഇരുചക്ര വാഹനങ്ങൾക്കും ഒരേ സമയം പാർക്ക് ചെയ്യാമെന്ന വാദമുയർത്തിയാണ് നഗരസഭ നേരത്തെ ഉയർന്ന വിവാദങ്ങളെ പ്രതിരോധിച്ചത്.
Discussion about this post