പ്രയാഗ്‌രാജ്: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ ശവകുടീരത്തിൽ ത്രിവർണ്ണ പതാക പുതപ്പിച്ച കോൺഗ്രസ് നേതാവ് അറസ്റ്റിൽ. കോൺഗ്രസ് നേതാവ് രാജ്കുമാർ സിംഗ് രജ്ജുവാണ് അറസ്റ്റിലായത്. ഇന്നലെ രാത്രിയോടെയാണ് ധൂംഗഞ്ച് പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവം വലിയ വിവാദമായതിന് പിന്നാലെ ഇയാളെ കോൺഗ്രസിൽ നിന്ന് പുറത്താക്കുകയും ചെയ്തിട്ടുണ്ട്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിന്റെ പേരിലാണ് പുറത്താക്കുന്നതെന്നാണ് നേതൃത്വം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നത്. ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
അതീഖിനെ ദഹിപ്പിച്ച സ്ഥലത്തിന് മുകളിലായിട്ടാണ് ഇയാൾ ദേശീയപതാക പുതപ്പിച്ചത്. അതീഖിന് രക്തസാക്ഷി പദവി നൽകിയ ശേഷം പരമോന്നത ബഹുമതിയായ ഭാരതരത്‌ന നൽകി ആദരിക്കണമെന്നാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ പോലീസ് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം അതീഖിനെ കുറിച്ച് രാജ്കുമാർ നടത്തിയ പ്രസ്താവനകൾ അയാളുടെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമാണെന്നും പാർട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നുംസിറ്റി കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രദീപ് മിശ്ര അൻഷുമാൻ പറഞ്ഞു. രാജ്കുമാർ സിംഗ് പറഞ്ഞതിങ്ങനെ ” സംസ്ഥാന സർക്കാർ അതീഖ് അഹമ്മദിനെ കൊലപ്പെടുത്തി. അദ്ദേഹത്തിന് ഭാരതരത്‌നം നൽകണമെന്നാണ് ഞാൻ ആവശ്യപ്പെടുന്നത്. അതീഖ് ഒരു ജനപ്രതിനിധിയായിരുന്നു. അദ്ദേഹത്തിന് രക്തസാക്ഷി പദവിയും നൽകണം. മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ ലഭിക്കുമെങ്കിൽ അതീഖിന് എന്തുകൊണ്ട് ഭാരതരത്നം നൽകിക്കൂടാ. സംസ്‌കാര സമയത്ത് അതീഖിന് എന്തുകൊണ്ടാണ് സംസ്ഥാന ബഹുമതികൾ നൽകാതിരുന്നതെന്നും” ഇയാൾ ചോദിക്കുന്നു.
Discussion about this post