ലക്നൗ : ഗുണ്ടാ നേതാവും രാഷ്ട്രീയക്കാരനുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും കൊലപ്പെടുത്താൻ അക്രമികൾക്ക് പ്രത്യേക പരിശീലനം നൽകിയ മൂന്ന് പേർ അറസ്റ്റിൽ. ന്യൂസ് റിപ്പോർട്ടർമാരെന്ന വ്യാജേന എത്തി കൊലപ്പെടുത്താനാണ് ട്രെയിനിംഗ് നൽകിയത്. ഇതിനായി ഇവരെ ന്യൂസ് റിപ്പോർട്ടിംഗ് ക്രാഷ് കോഴ്സ് ചെയ്യിപ്പിച്ചിരുന്നു. ഇവരെ മൂന്ന് പേരെയും പോലീസ് പിടികൂടി കസ്റ്റഡിയിൽ വിട്ടു.
ബാന്ദ ജില്ലയിലെ പ്രാദേശിക ന്യൂസ് ചാനലിലാണ് ഇവർ ജോലി ചെയ്തിരുന്നത്. കൊലക്കേസ് പ്രതികളിലൊരാളായ തിവാരിക്കാണ് ഇവർ ക്ലാസ് എടുത്ത് കൊടുത്തത്. ഇത് സംബന്ധിച്ച് പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
അതേസമയം ആതിഖ് അഹമ്മദിനെ ഇവർ നേരത്തെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നു എന്നതാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഒരു ദിവസം മുൻപ് ആതിഖിനെ കൊല്ലാനായിരുന്നു പദ്ധതി. എന്നാൽ സുരക്ഷ ശക്തമായതോടെ അന്ന് കൊലപ്പെടുത്താനായില്ല. ലവ്‌ലേഷ് തിവാരി, അരുൺ മൗര്യ, സണ്ണി സിംഗ് എന്നിവർ, ടെലിവിഷൻ ക്യാമറകൾക്കും പോലീസുകാർക്കും മുന്നിൽവെച്ചാണ് വെടിവെച്ചത്. ഇതിന് മുന്നോടിയായി ഗുണ്ടാ നേതാവിനെ ഒരു ദിവസം മുഴുവൻ പത്രപ്രവർത്തകരായി ഇവർ പിന്തുടരുകയായിരുന്നു.
ആതിഖിനെയും സഹോദരൻ അഷ്‌റഫിനെയും കൊല്ലാൻ അക്രമികൾ ഉപയോഗിച്ചത് തുർക്കി സ്ഥാപനം നിർമ്മിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളായ സിഗാന പിസ്റ്റളുകളാണ്. 12 റൗണ്ട് വെടിയുതിർത്ത കൊലയാളികൾ പിന്നീട് പോലീസിന് മുന്നിൽ കീഴടങ്ങി.
Discussion about this post