ന്യൂഡൽഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാറിന് സർക്കാർ വക യാത്രയപ്പ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും രാഷ്ട്രപതിക്കും പരാതി. സർക്കാരിന്റെ പ്രവൃത്തി ജൂഡീഷ്യൽ ചട്ടങ്ങളുടേയും മുൻകാല സുപ്രീംകോടതി ഉത്തരവുകളുടേയും ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. സാമൂഹിക പ്രവർത്തകൻ സാബു സ്റ്റീഫനാണ് പരാതിക്കാരൻ.
സർക്കാർ നടത്തുന്നത് ഉപകാരസ്മരണയാണ്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നീക്കണം. കേരള സർക്കാർ കക്ഷിയായ കേസുകളിൽ ചീഫ് ജസ്റ്റിസ് എടുത്ത നടപടികളെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. വിരമിക്കുന്ന ജഡ്ജിമാർക്ക് സാധാരണ സർക്കാർ യാത്രയയപ്പ് നൽകാറില്ല. ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ ഹൈക്കോടതിയുടെ ഫുൾകോർട്ട് യാത്രയയപ്പാണ് നൽകാറുള്ളത്.
ഈ മാസം 23നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.മണികുമാർ വിരമിക്കുന്നത്. കഴിഞ്ഞ ദിവസം കോവളം ലീല ഹോട്ടലിലാണ് യാത്രയയപ്പ് നൽകിയത്. കുടുംബസമേതമാണ് മുഖ്യമന്ത്രി ചടങ്ങിനെത്തിയത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ് എന്നിവരും ചടങ്ങിനെത്തിയിരുന്നു.
അതേസമയം പ്രതിപക്ഷ നേതാവ് വിഡി സതീശനും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ചീഫ് ജസ്റ്റിസിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകിയത് വിചിത്രമാണെന്ന് സതീശൻ ആരോപിച്ചു. ഇതുവരെ ഇല്ലാത്ത ഒരു പുതിയ സംവിധാനമാണ് ഇപ്പോൾ കണ്ടത്. നാലഞ്ച് മന്ത്രിമാരും മുഖ്യമന്ത്രിമാരും ഒരു ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയി രഹസ്യമായി യാത്രയയപ്പ് നൽകേണ്ട സ്ഥാനമല്ല ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റേതെന്നും സതീശൻ ആരോപിച്ചു.
Discussion about this post