തിരുവനന്തപുരം: വെള്ളനാട്ട് മയക്കുവെടിയേറ്റ് കരടി മുങ്ങിച്ചത്ത സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. സംഭവിക്കാൻ പാടില്ലാത്ത വീഴ്ച്ചയാണ് ഉണ്ടായത്. ഉദ്യോഗസ്ഥർ വിവേചന ബുദ്ധിയോടെ പെരുമാറേണ്ടിയിരുന്നു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് കിട്ടി. വിശദമായ റിപ്പോർട്ട് വൈൽഡ് ലൈഫ് വാർഡനോട് ആവശ്യപ്പെട്ടതായും മന്ത്രി വ്യക്തമാക്കി.
രക്ഷാദൗത്യത്തിൽ ഉദ്യോഗസ്ഥർ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ജില്ലാ വനം വകുപ്പ് ഓഫീസറും വ്യക്തമാക്കിയിരുന്നു. മുങ്ങാൻ സാദ്ധ്യതയുള്ള ജീവിയെ പിടികൂടുമ്പോൾ പാലിക്കേണ്ട നിബന്ധനകൾ ഉണ്ടെങ്കിലും കിണറിൽ വീണ കരടിയെ പുറത്തെടുക്കുമ്പോൾ അതൊന്നും പാലിക്കപ്പെട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടിൽ പറയുന്നത്. വീഴ്ചയുടെ ആഘാതത്തിൽ കരടിയുടെ ആന്തരികാവയവങ്ങളിലെല്ലാം വെള്ളം കയറിയാണ് കരടി ചത്തതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും പറയുന്നുണ്ട്.
അതേസമയം കിണറിൽ വീണ കരടി ചത്ത സംഭവത്തിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പീപ്പിൾസ് ഫോർ ആനിമൽ സംഘടന. കിണറ്റിൽ വീണ കരടി ചത്തത് വനം വകുപ്പിന്റെ അനാസ്ഥ മൂലമാണെന്നാണ് സംഘടന ആരോപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നാളെത്തന്നെ ഹൈക്കോടതിയിൽ ഹർജി നൽകുമെന്നാണ് വിവരം.
Discussion about this post