ചണ്ഡിഗഢ്: ഡിഎൽഎഫ് ഭൂമി ഇടപാടിൽ പ്രിയങ്ക വാദ്രയുടെ ഭർത്താവ് റോബർട്ട് വാദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകി കോടതിയിൽ റിപ്പോർട്ട് നൽകിയെന്ന പ്രചാരണം ഹരിയാന സർക്കാർ തളളിക്കളഞ്ഞു. ഹരിയാന മുഖ്യമന്ത്രിയുടെ സെപ്ഷൽ ഡ്യൂട്ടി ഓഫീസർ ജവഹർ യാദവ് ആണ് ഇക്കാര്യം അറിയിച്ചത്. ഭൂമി ഇടപാട് കേസിൽ സർക്കാർ റോബർട്ട് വാദ്രയ്ക്ക് ഒരു തരത്തിലുളള ക്ലീൻ ചിറ്റും നൽകിയിട്ടില്ലെന്നും കോൺഗ്രസ് ഇത് സംബന്ധിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അഴിമതി നടന്നിട്ടില്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ല. മുൻ മുഖ്യമന്ത്രി ഒപി ചൗട്ടാലയുടെ പങ്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് മാത്രമാണ് പറഞ്ഞത്. ബുധനാഴ്ചയാണ് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സത്യവാങ്മൂലത്തിന്റെ മറവിലായിരുന്നു റോബർട്ട് വാദ്രയ്ക്ക് ക്ലീൻ ചിറ്റ് നൽകിയെന്ന പ്രചാരണം കോൺഗ്രസ് നടത്തിയത്.
2012 സെപ്തംബറിൽ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുടെ 3.5 ഏക്കർ ഭൂമി ഡിഎൽഎഫ് യൂണിവേഴ്‌സൽ ലിമിറ്റഡിന് കൈമാറിയ സംഭവമാണ് വിവാദമായത്. ഇടപാടിന്റെ സാമ്പത്തിക ക്രമക്കേടാണ് അന്വേഷിക്കുന്നത്. മുൻ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, ഡിഎൽഎഫ്, റോബർട്ട് വാദ്ര എന്നിവർക്കെതിരെയാണ് ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുളളത്.
സംഭവത്തിൽ അന്വേഷണ ഏജൻസികൾ അവരുടെ ജോലി തുടരുന്നുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ജവഹർ യാദവ് പറഞ്ഞു. ഭൂമിയുടെ രജിസ്‌ട്രേഷൻ നടപടിയിൽ ക്രമക്കേടുളളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന സത്യവാങ്മൂലത്തിലെ പരാമർശമാണ് കോൺഗ്രസ് വളച്ചൊടിച്ചത്. കേസിന്റെ പേരിൽ ബിജെപി രാഷ്ട്രീയമായി വേട്ടയാടുകയായിരുന്നെന്ന ആരോപണവുമായി റോബർട്ട് വാദ്രയും സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
Discussion about this post