കർണാടകയിൽ നിന്നുളള നന്ദിനി പാൽ കേരളത്തിലേക്ക് വരുന്നതിനെതിരെ മിൽമ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട വസ്തുതകൾ ചൂണ്ടിക്കാട്ടിക്കൊണ്ട് ജിതിൻ ജേക്കബ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. കേരളത്തിന് ‘മിൽമ’ എന്നത് പോലെയാണ് കർണാടകക്ക് ‘നന്ദിനി’യും, തമിഴ്നാടിന് ‘ആവിനും’, ഗുജറാത്തിന് ‘അമൂലും’ എന്ന് പോസ്റ്റിൽ പറയുന്നു. എന്നാൽ വിലക്കുറവുള്ള ‘നന്ദിനിയുടെ’ പാൽ ഉൽപ്പന്നങ്ങൾ കേരളത്തിൽ വന്നാൽ അത് മിൽമയെ തകർക്കും എന്നാണ് നിലവിളി.
‘നന്ദിനി’ എന്നത് അംബാനിയുടേതോ, അദാനിയുടേതോ അല്ല. കർഷകർ ഉൾപ്പെടുന്ന സഹകരണ സംഘമാണ് ഇതിന്റെ ഉടമകൾ. എന്നാൽ വില കുറവും ഗുണമെന്മയും ഉള്ള സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ പോലും കേരളത്തിൽ വിൽക്കാൻ അനുവദിക്കാത്ത അവസ്ഥയാണ്. കർണ്ണാടകത്തിന്റെ ‘നന്ദിനി’ പാലിന് ലിറ്ററിന് 40 രൂപയും, തമിഴ്നാടിന്റെ ‘ആവിൻ’ പാലിന് 44 രൂപയും മാത്രം ഉള്ളപ്പോൾ. കേരളത്തിൽ ‘മിൽമ’യുടെ വില ലിറ്ററിന് 60 രൂപ വരെയാണ്. കെഎസ്ആർടിസി, കെഎസ്ഇബി, ബിവറേജസ്, ലോട്ടറി പോലുള്ള മറ്റൊരു കുത്തക സ്ഥാപനമാണ് മിൽമയെന്നും പോസ്റ്റിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
കേരളത്തിന് ‘മിൽമ’ എന്നത് പോലെയാണ് കർണാടകക്ക് ‘നന്ദിനി’യും, തമിഴ്നാടിന് ‘ആവിനും’, ഗുജറാത്തിന് ‘അമൂലും’.
‘മിൽമ’യേക്കാൾ വിലകുറവുള്ള കർണാടക പാൽ സഹകരണ സംഘത്തിന്റെ സ്ഥാപനമായ ‘നന്ദിനി’യുടെ പാൽ ഉൽപ്പന്നങ്ങൾ കേരളത്തിൽ വിൽക്കാൻ അനുവദിക്കില്ല എന്നാണ് ഇപ്പോൾ ‘മിൽമ’ പറയുന്നത്
വിലക്കുറവുള്ള ‘നന്ദിനിയുടെ’ പാൽ ഉൽപ്പന്നങ്ങൾ കേരളത്തിൽ വന്നാൽ അത് മിൽമയെ തകർക്കും എന്നാണ് നിലവിളി.
അതായത് ‘മിൽമ’ എന്ന കുത്തക സ്ഥാപനത്തിന്റെ ഉൽപ്പന്നങ്ങൾ മാത്രം മലയാളി ഉപയോഗിച്ചാൽ മതി എന്നാണ് തിട്ടുരം.
കർണ്ണാടകത്തിന്റെ ‘നന്ദിനി’ പാലിന് ലിറ്ററിന് 40 രൂപയും, തമിഴ്നാടിന്റെ ‘ആവിൻ’ പാലിന് 44 രൂപയും മാത്രം ഉള്ളപ്പോൾ .
കേരളത്തിൽ ‘മിൽമ’യുടെ വില ലിറ്ററിന് 60 രൂപ വരെയാണ് എന്നോർക്കണം.
‘നന്ദിനി’ എന്നത് അംബാനിയുടേതോ, അദാനിയുടേതോ അല്ല, കർഷകർ ഉൾപ്പെടുന്ന സഹകരണ സംഘമാണ് ഉടമകൾ. വില കുറവും ഗുണമെന്മയും ഉള്ള സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ പോലും കേരളത്തിൽ വിൽക്കാൻ അനുവദിക്കില്ലത്രെ
KSRTC, KSEB, ബീവറേജ്, ലോട്ടറി …. Etc പോലുള്ള മറ്റൊരു കുത്തക സ്ഥാപനമാണ് മിൽമയും. ഇത്രയും വലിയ കുത്തകകൾ ആയിട്ടും ഇതെല്ലാം നഷ്ടത്തിലോ, സർക്കാർ സഹായത്തിലോ നിന്ന് പോകുന്ന സ്ഥാപനങ്ങൾ ആണ് എന്നതാണ് രസകരം.
കുത്തക കമ്പനി, കുത്തക മുതലാളി എന്നീ വാക്കുകൾ മലയാളിക്ക് സുപരിചതമാണ്. എന്താണ് അല്ലെങ്കിൽ ഏതാണീ കുത്തക കമ്പനി?
ലളിതമായി പറഞ്ഞാൽ ഒരു ഉൽപ്പന്നത്തിന്റെ അല്ലെങ്കിൽ ഒരു സേവനത്തിന്റെ അവകാശം മുഴുവൻ മറ്റൊരു സ്ഥാപനത്തിനോ വ്യക്തികൾക്കോ നൽകാതെ ഒറ്റയ്ക്ക് കയ്യിൽ വെച്ചിരിക്കുന്നവരാണ് കുത്തകകൾ. ഏറ്റവും നല്ല ഉദ്ദാഹരണം KSRTC, KSEB, ബീവറേജ്, ലോട്ടറി….തുടങ്ങിയവ. മുൻപ് BSNL ലും ഇതുപോലെ തന്നെ ആയിരുന്നു.
അതായത് ഗതാഗത മേഖലയിൽ KSRTC മാത്രം മതി, ടെലകോം മേഖലയിൽ BSNL മാത്രം മതി, വൈദ്യുതി മേഖലയിൽ KSEB മാത്രം മതി, ലോട്ടറി വേറെ ആരും വിൽക്കേണ്ട, മദ്യം വിൽക്കാൻ ബീവറേജ് കോര്പറേഷൻ മാത്രം മതി, പാൽ വിൽപ്പനയിൽ ‘മിൽമ’ മാത്രം മതി എന്നാണ് ഈ കുത്തകകൾ പറയുന്നത്.
‘ഞങ്ങൾ ഞങ്ങളുടെ സൗകര്യത്തിന് ജനങ്ങൾക്ക് സേവനം നൽകും, അത് ചിലപ്പോൾ പതിറ്റാണ്ടുകൾ പുറകിലുള്ള സാങ്കേതിക വിദ്യ ആയിരിക്കാം അല്ലെങ്കിൽ മോശം സേവനം ആയിരിക്കാം, വില കഴുത്തറപ്പൻ ആയിരിക്കും, പക്ഷെ പരാതി ഒന്നും പറയാതെ ഞങ്ങൾ തരുന്ന സേവനം മാത്രം സ്വീകരിച്ചോണം. വേറെ ആരും ഈ മേഖലയിൽ വരാൻ ഞങ്ങൾ സമ്മതിക്കില്ല’. അതാണീ കുത്തകകൾ പറയുന്നത്.
പക്ഷെ നമ്മൾ പ്രബുദ്ധ മലയാളികൾ പറയുന്ന കുത്തകകൾ ആരൊക്കെയാണ്? പ്രൈവറ്റ് ബസ് ഉടമകൾ, അമൂൽ, റിലയൻസ്, ടാറ്റ, ബിർള, അദാനി, മഹീന്ദ്ര, യുസഫ് അലി.. ക്ഷമിക്കണം, യുസഫ് അലി കുത്തക അല്ലല്ലോ വ്യാവസായിക പ്രമുഖൻ മാത്രമല്ലേ .
പക്ഷെ മലയാളികൾ കുത്തകകൾ എന്ന് മുദ്രകുത്തുന്ന കമ്പനികൾ ഒന്നും ഒരു സേവനത്തിന്റെയും അവകാശം മുഴുവൻ സ്വന്തമാക്കിയിട്ടില്ല. രാജ്യത്തെ നിയമം അനുസരിച്ച് കൃത്യമായി നികുതി കൊടുക്കുകയും, ലക്ഷക്കണക്കിന് ആളുകൾക്ക് ജോലി കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് ഇവ.
ഇവർ നൽകുന്ന ഒരു സേവനവും ഇവരുടെ കുത്തക അല്ല. പകരം അവർ കമ്പോളത്തിൽ നിലവിലുള്ള സർക്കാർ വക കുത്തക സ്ഥാപനങ്ങളോട് മത്സരിച്ച് വിജയിക്കുന്നു. അതായത് സേവനവും ഉല്പന്നവും മറ്റാർക്കും നൽകാതെ പതിറ്റാണ്ടുകളായി സ്വന്തമായി കൈക്കലാക്കി വെച്ചിരിക്കുന്ന, ജനങ്ങളുടെ നികുതിപ്പണം തിന്ന് കൊഴുത്ത് വെള്ളാനയായി നിൽക്കുന്ന, യൂണിയൻ നേതാക്കൾ കയ്യിട്ട് വാരുന്ന യഥാർത്ഥ കുത്തക കമ്പനികളോട് മത്സരിച്ച് വിജയിച്ചാണ് അവർ വിപണിയിൽ പിടിച്ചു നിൽക്കുന്നത്.
1990 കളിൽ ഇന്ത്യൻ വിപണി തുറന്നു കൊടുത്തതിന് ശേഷമാണ് ഇന്ത്യക്കാർക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ സേവനങ്ങളും ഉൽപ്പന്നങ്ങളും ലഭ്യമാകാൻ തുടങ്ങിയത്. അതുവരെ എല്ലാം പൊതുമേഖല എന്ന കുത്തക സ്ഥാപനങ്ങളുടെ കീഴിൽ ആയിരുന്നു. ഒരു ടെലിഫോൺ കണക്ഷനും, കാറിനും പോലും ബുക്ക് ചെയ്ത് വർഷങ്ങളുടെ കാത്തിക്കേണ്ടി വന്നു.
സർക്കാർ സംവിധാനങ്ങളുടെ കാര്യശേഷി ഇല്ലായ്മയും, അഴിമതിയും, ലൈസൻസ് രാജും, യൂണിയൻ കളിയും എല്ലാം കൊണ്ട് ഒരു ഉൽപ്പന്നം അല്ലെങ്കിൽ സേവനം ഇന്ത്യയിലെ ജനങ്ങൾക്ക് ലഭിക്കാൻ തുടങ്ങുമ്പോഴേക്കും ലോകം ഒരു 30 കൊല്ലം മുന്നോട്ട് പോയിട്ടുണ്ടായിരുന്നു.
കാര്യപ്രാപ്തിയില്ലായ്മയും, ഇടപാടുകാരോടുള്ള മോശം സമീപനവും, കാലഹരണപ്പെട്ട ചട്ടങ്ങളും, സ്ഥാപനവുമായി ബന്ധമില്ലാത്ത കാര്യങ്ങളുടെ പേരിൽ പോലും കൊടിപിടുത്തങ്ങളും, സമരവും, വളഞ്ഞവഴിയിലൂടെ ബന്ധുക്കളെയും, പാർട്ടി അടിമകളെയും തിരുകി കയറ്റലും ഒക്കെയായപ്പോൾ പൊതുമേഖല സ്ഥാപനങ്ങളെ ജനം കയ്യൊഴിഞ്ഞു.
എന്തുകൊണ്ടാണ് ജനം പൊതുമേഖല കുത്തക കമ്പനികളെ ഉപേക്ഷിച്ച് സ്വകാര്യ കമ്പനികളിലേക്ക് പോകുന്നു എന്ന് ഇവർ ആലോചിക്കണം. സ്വകാര്യ കമ്പനികൾ ഭീഷണിപ്പെടുത്തി ഇടപാടുകാരെ കൊണ്ടുപോകുന്നതല്ലല്ലോ.
പൊതുമേഖലാ പ്രേമം തള്ളിമറിക്കുന്ന ഒരു നേതാവും സ്വന്തം വീട്ടിലേക്ക് ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെയും ഉൽപ്പന്നം വാങ്ങിക്കില്ല, ഒരു സേവനവും ഉപയോഗിക്കുകയുമില്ല. കാരണം നേതാവ് ആഗ്രഹിക്കുന്ന സേവനം അല്ലെങ്കിൽ ക്വാളിറ്റി അവിടെ കിട്ടില്ല എന്നതുകൊണ്ട് തന്നെയാണ്.
സ്വകാര്യ സേവനം ആവശ്യമുള്ള ഉപഭോക്താക്കൾ അത് തിരഞ്ഞെടുക്കട്ടെ, അതിന് അവർക്ക് അവകാശമുണ്ട്, അതല്ല, അത് ഞങ്ങളുടെ കുത്തകയാണ് എന്ന് പറയുമ്പോൾ നിങ്ങൾ തന്നെയല്ലേ യഥാർത്ഥ കുത്തകകകൾ..?
‘ജിയോ’ ഇന്ത്യൻ ടെലികോം മേഖലയിൽ വന്നപ്പോൾ ഇന്ത്യയിലെ ജനങ്ങൾക്ക് ലോകത്തിലെ ഏറ്റവും ചുരുങ്ങിയ നിരക്കിൽ സേവനങ്ങൾ ലഭ്യമായി. അതോടെ മറ്റു കമ്പനികളും വില കുറക്കാൻ നിര്ബന്ധിതരായി. ഒന്നാലോചിച്ചു നോക്കിക്കേ, ഇന്ത്യയിൽ ഇന്നും BSNL മാത്രമായിരുന്നു ഉണ്ടായിരുന്നു എങ്കിലുള്ള അവസ്ഥ !
GATT കരാർ നടപ്പിലാക്കിയാൽ നമ്മുടെ വീട്ടിലെ കറിവേപ്പില പറിക്കാൻ വരെ അമേരിക്കയുടെ അനുവാദം വേണ്ടിവരും എന്ന് പ്രസംഗിച്ച നേതാക്കളും, കുടുംബവും എല്ലാം ഇന്ന് ആഗോളവൽക്കരണത്തിന്റെയും ഉദാരവൽക്കരണത്തിന്റെയും ഗുണങ്ങൾ അനുഭവിച്ച് ജീവിക്കുന്നു. മുകളിൽ പറഞ്ഞത് പോലെ ‘ജിയോ’യുടെ നെറ്റവർക്കും ഉപയോഗിച്ച് പൊതുമേഖലയെ സംരക്ഷിക്കുക എന്നൊക്കെ മുദ്രാവാക്യം വിളിക്കുന്നവരുടെയൊക്കെ തൊലിക്കട്ടി അപാരം തന്നെയാണ്.
കുത്തക കമ്പനികൾ തുലയട്ടേ നിങ്ങൾ മുദ്രാവാക്യം വിളിക്കുമ്പോൾ, ശരിക്കും അത് അച്ചിട്ടാകുകയാണ്, കുത്തക കമ്പനികളായ KSRTC, BSNL, KSEB എല്ലാം തുലയുകയാണ്. എല്ലാവരും കൂടി കുറച്ചുകൂടി ആഞ്ഞു ശ്രമിച്ചാൽ ഈ കുത്തക കമ്പനികളെ എല്ലാം പെട്ടെന്ന് പൂട്ടിക്കെട്ടാം.
ആ ഗണത്തിലേക്കാണ് മിൽമയുടെയും പോക്ക് എന്ന് തോന്നുന്നു. നിങ്ങൾ മുദ്രാവാക്യം വിളിച്ചാലോ, ഭീഷണിയും, ഗുണ്ടായിസവും മറ്റും കാണിച്ചാലുമോ ഒന്നും മറ്റു സംസ്ഥാനങ്ങളുടെ ഉൽപ്പന്നങ്ങളുടെ വിൽപ്പന കേരളത്തിൽ തടയാൻ കഴിയില്ല. ഗുണമേന്മ ഉണ്ടെങ്കിൽ ജനം മേടിക്കും. മികച്ചത് ഏതാണെന്നു ജനം തീരുമാനിക്കട്ടെ.
വിരട്ടലും വിലപേശലും നടത്താതെ ‘മിൽമ’ തിരിച്ച് കർണാടകയിൽ പോയി കച്ചവടം ചെയ്ത് വിജയിപ്പിച്ച് കാണിക്ക്. അതല്ലേ ഹീറോയിസം.. അതല്ലാതെ കേരളത്തിലെ കുത്തക സർക്കാർ സ്ഥാപനങ്ങളുടെ സ്ഥിരം നിലവാരം കാണിച്ച് ഉള്ള വില കൂടി കളയരുതേ എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ..
Discussion about this post