കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന യുവം 2023 പരിപാടിക്കായി അര ലക്ഷം പേർ ഇതിനോടകം രജിസ്റ്റർ ചെയ്തുകഴിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രതീക്ഷിച്ചതിലും വലിയ ആവേശമാണ് പരിപാടിക്ക് ലഭിക്കുന്നത്. പരിപാടിയെ വിമർശിച്ച് എൽഡിഎഫും യുഡിഎഫും നടത്തുന്ന പ്രചാരണം ഗുണം ചെയ്തുവെന്നും ഒരു രാഷ്ട്രീയത്തിലുമില്ലാത്ത ധാരാളം യുവാക്കൾ യുവം 2023 നെക്കുറിച്ച് അന്വേഷിച്ചെത്തുന്നുണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുടെ സംഘടനാശക്തി ഉപയോഗിച്ച് രജിസ്റ്റർ ചെയ്തവരല്ല ഇത്. ബൂത്ത് തലത്തിലോ മറ്റ് സംഘടനാതലങ്ങളിലോ പാർട്ടി അങ്ങനൊരു നീക്കം നടത്തിയിട്ടില്ല. അങ്ങനെ ചെയ്താൽ ഈ സംഖ്യയിൽ ഒതുങ്ങില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. 24 ന് വൈകിട്ടാണ് കൊച്ചി തേവര സേക്രട്ട് ഹാർട്ട് കോളജിൽ യുവം 2023 നടക്കുക. രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക, സിനിമാ മേഖലയിലെ ശ്രദ്ധേയ യുവതാരങ്ങൾ പരിപാടിയുടെ ഭാഗമാകും. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ക്യാമ്പസുകളിലെ വിദ്യാർത്ഥികൾക്കായി രജിസ്‌ട്രേഷൻ ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു.
ഇത്രയും വലിയ തകർച്ച കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടായിട്ടില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ച എന്തുകൊണ്ടാണ് കേരളത്തിൽ ഇത്രയും കാലം ഭരിച്ച രണ്ട് മുന്നണികളും ഇതുവരെ കാണാതിരുന്നതെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. സർവ്വകലാശാലകളുടെ ഭരണത്തിൽ മാത്രമല്ല അക്കാദമിക രംഗത്തെ മൂല്യശോഷണത്തിലും വലിയ തോതിൽ തകർച്ച നേരിടുകയാണ്. ഇത് എങ്ങനെ മെച്ചപ്പെടുത്താമെന്ന് വിദ്യാർത്ഥികളുമായി സംവാദം നടത്തുകയാണ് ലക്ഷ്യം.
ഒരു രാഷ്ട്രീയ പാർട്ടിക്ക് കേരളത്തിലെ ക്യാമ്പസിൽ ചെന്ന് അങ്ങനെ സംവാദം നടത്താനുളള അവകാശമില്ല. പക്ഷെ ഇത് ഒരു രാഷ്ട്രീയ പ്രശ്‌നമല്ലേയെന്ന് കെ സുരേന്ദ്രൻ ചോദിച്ചു. അതുകൊണ്ടാണ് യുവം 2023 എന്ന ഒരു പൊതുഫോറം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വർഷം കേരളത്തിലെ സർവ്വകലാശാല വിദ്യാർത്ഥികളോട്, ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരോട്, അദ്ധ്യാപകരോട്, വിദ്യാഭ്യാസ വിചക്ഷണൻമാരോട് എല്ലാം ബിജെപി ഇക്കാര്യം ചർച്ച ചെയ്തുകൊണ്ടിരിക്കുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വൈബ്രന്റ് യൂത്ത് ഫോർ മോഡിഫയിങ് കേരള ആണ് യുവം 2023 സംഘടിപ്പിക്കുന്നത്.
Discussion about this post