ന്യൂഡൽഹി: അസമിലെ യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷ അങ്കിത ദത്തയുടെ പരാതിയിൽ യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ വി ബി ശ്രീനിവാസിനെതിരെ കേസ്. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കിടെ സ്ത്രീത്വത്തെ അപമാനിക്കൽ, ഭീഷണി, ലൈംഗിക ചുവയോടെയുള്ള സംസാരം എന്നിവ ശ്രീനിവാസിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നതായി അങ്കിത നേരത്തേ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്.
സംഭവവുമായി ബന്ധപ്പെട്ട് ദിസ്പുര്‍ പോലീസ് സ്‌റ്റേഷനില്‍ അങ്കിത ദത്ത ബുധനാഴ്ച പരാതി നൽകിയിരുന്നു. മജിസ്‌ട്രേട്ടിന് മുന്നിലും അവര്‍ മൊഴി നല്‍കി. അങ്കിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിതാ കമ്മിഷനും ശ്രീനിവാസിനെതിരെ സ്വമേധയാ കേസെടുത്തു.
ശ്രീനിവാസ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ തനിക്കെതിരെ പെരുമാറി. ഭീഷണിപ്പെടുത്തുകയും മോശമായ പദപ്രയോഗങ്ങൾ നടത്തുകയും ചെയ്തു. ഇതിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും അങ്കിത പറയുന്നു. അസം പി.സി.സി. മുന്‍ അധ്യക്ഷനും മന്ത്രിയുമായിരുന്ന അഞ്ജന്‍ ദത്തയുടെ മകളാണ് അങ്കിത ദത്ത.
രാജ്യത്തെ സ്ത്രീകൾക്ക് വേണ്ടി വാതോരാതെ ശബ്ദമുയർത്തുന്നു എന്ന് അവകാശപ്പെടുന്ന രാഹുൽ ഗാന്ധിയോടും പ്രിയങ്ക ഗാന്ധിയോടും താൻ ഇക്കാര്യം പലതവണ പരാതിപ്പെട്ടിരുന്നു. എന്നാൽ അവരുടെ ഭാഗത്ത് നിന്നും പരിഗണന ലഭിക്കാതെ വന്നതോടെയാണ് മറ്റ് വഴികൾ തേടാൻ നിർബന്ധിതയായതെന്നും അങ്കിത ദത്ത വ്യക്തമാക്കി.
Discussion about this post