ബംഗാൾ: ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ മൃതദേഹം പോലീസ് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ ബംഗാൾ സർക്കാരിനെതിരെയും മമത ബാനർജിക്കെതിരെയും രൂക്ഷ വിമർശനവുമായി ബിജെപി. പോലീസ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് മൃതദേഹമെടുത്ത് വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തെളിവുകൾ ഇല്ലാതാക്കാനോ കുറ്റകൃത്യത്തെ മറച്ചു പിടിക്കാനോ ശ്രമിക്കുന്നത് പോലുള്ള തിടുക്കമാണ് ഇപ്പോൾ കണ്ടതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
ഉത്തർ ദിനർപൂരിലെ കാളിയഗഞ്ചിലാണ് സംഭവം നടന്നത്. ഗോത്രവർഗത്തിൽ പെട്ട പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്. ട്യൂഷന് പോയ പെൺകുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. തൊട്ടടുത്ത ദിവസം സമീപത്തെ കനാലിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്.
”ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആ പെൺകുട്ടിയുടെ മൃതദേഹം ബംഗാൾ പോലീസ് അതിക്രൂരമായാണ് വലിച്ചിഴക്കുന്നത്. തെളിവുകൾ ഇല്ലാതാക്കാനോ കുറ്റകൃത്യത്തെ മറയ്ക്കാനോ വേണ്ടിയാണ് ഈ തിടുക്കപ്പെട്ട ക്രൂരത. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ ബിജെപി നേതാക്കൾ ശ്രമിച്ചിരുന്നു. എന്നാൽ മമത ബാനർജിയുടെ ഭരണകൂടം അതിന് അനുവദിച്ചില്ല, ഇവർ ആരെയാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നതെന്നും” അമിത് മാളവ്യ ചോദിച്ചു.
സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.സംസ്ഥാന പോലീസാണ് ഇതിന് ഉത്തരവാദി. പോലീസിന് സംസ്ഥാനത്തെ കാര്യങ്ങൾ ശ്രദ്ധിക്കാൻ സമയമില്ല. അടുത്ത ദിവസം അഭിഷേക് ബാനർജി നടത്താനിരിക്കുന്ന യാത്രയുടെ തിരക്കിലാണ്. സാധാരണക്കാരാണ് ഇതിന് വലിയ വലി കൊടുക്കേണ്ടി വരുന്നതെന്നുംം” സുവേന്ദു അധികാരി ആരോപിച്ചു. അതേസമയം പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു.
Discussion about this post