ബംഗളൂരു: കർണാടക പ്രീ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ ഒന്നാമതായി മുസ്ലീം പെൺകുട്ടി. നാഗരത്‌നമ്മ മേദ കസ്തൂരിരംഗ ഷെട്ടി നാഷണൽ സ്‌കൂളിലെ വിദ്യാർത്ഥിനിയായ തബാസ്സുമാണ് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി അഭിമാനമായത്. ഹിജാബിന്റെ പേരിൽ വാശി പിടിച്ച് പഠനം ഉപേക്ഷിച്ച് വീട്ടിലിരുന്നവരുടെയും, ഇതിനായി വിദ്യാർത്ഥിനികളെ പ്രേരിപ്പിച്ചവരുടെയും മുഖത്തേറ്റ പ്രഹരമാണ് തബാസ്സുമിന്റെ ഉജ്ജ്വല വിജയം.
600 മാർക്കിനാണ് പരീക്ഷ നടന്നത്. ഇതിൽ 593 മാർക്കാണ് തബാസ്സുമിന് ലഭിച്ചത്. ഉന്നത വിജയം നേടി സംസ്ഥാന തലത്തിൽ ഒന്നാമതാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് തബാസ്സും പ്രതികരിച്ചു.
മതം എന്നത് ഒരു മനുഷ്യന് ഒഴിച്ചുകൂടാത്ത ഘടകമാണെന്ന് തബാസ്സും പറഞ്ഞു. എന്നാൽ ഹിജാബ് വിഷയത്തിൽ മതത്തിനേക്കാളും താൻ പ്രാധാന്യം കൊടുത്തത് വിദ്യാഭ്യാസത്തിനാണ്. സ്‌കൂളിലേക്ക് താനും ഹിജാബ് ധരിച്ചാണ് പോകാറുള്ളത്. എന്നാൽ ക്ലാസിലേക്ക് കയറുമ്പോൾ ഊരിമാറ്റും. ക്ലാസ് മുറികളിൽ എല്ലാവരും വിദ്യാർത്ഥികൾ മാത്രമാണ്. മറ്റ് വിദ്യാർത്ഥികളെപ്പോലെ താനും പഠിച്ചു.
ഹിജാബ് വിഷയം ഉയർന്നുവന്നപ്പോൾ വലിയ ആശങ്ക തോന്നിയിരുന്നു. വിദ്യാഭ്യാസവും മതവും തമ്മിലുള്ള സംഘട്ടനത്തിലേക്ക് ആയിരുന്നു ഈ തർക്കങ്ങളെല്ലാം വഴി തുറന്നത്. ഈ ഘട്ടത്തിൽ എന്ത് വേണമെന്നായി ചിന്ത. ഭാവിയാണ് പ്രധാനം. അതിനാൽ വിദ്യാഭ്യാസം തന്നെ തിരഞ്ഞെടുത്തു. രക്ഷിതാക്കളും പൂർണമായി പിന്തുണച്ചു. വിവിധ ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ പഠനത്തിൽ മാത്രമാണ് ശ്രദ്ധ ചെലുത്തിയതെന്നും തബാസ്സു കൂട്ടിച്ചേർത്തു.
Discussion about this post