തൃശൂർ: ജീവിതത്തിൽ നേരിട്ട തിരിച്ചടിയിൽ ലക്ഷ്മി പകച്ചുനിന്നില്ല. മനസിനെ പാകപ്പെടുത്തി ഭർത്താവ് ജിനേഷ് കുടുംബം പോറ്റാൻ ചെയ്തിരുന്ന തൊഴിൽ അഭിമാനത്തോടെ അവർ ഏറ്റെടുത്തു. ബിഎംഎസിന്റെ ചുമട്ടുതൊഴിലാളിയായി ലക്ഷ്മി കാവി യൂണിഫോം അണിഞ്ഞ് ജോലിക്കിറങ്ങി.
തൃശൂർ ടൗൺ 23 ബി പൂളിലാണ് ചുമട് എടുക്കാൻ ലക്ഷ്മി എത്തിയത്. ലക്ഷ്മി ചുമട് എടുക്കുന്ന വീഡിയോ സഹപ്രവർത്തകരിലാരോ പകർത്തി സമൂഹമാദ്ധ്യമങ്ങളിലിട്ടു. മണിക്കൂറുകൾക്കുള്ളിൽ ബിഎംഎസിന്റെ പ്ലാറ്റ്‌ഫോമുകളിൽ വീഡിയോ എത്തി. പിന്നാലെ ലക്ഷ്മിക്ക് അഭിനന്ദനവും ആശംസയും നേർന്ന് നിരവധി പേർ വീഡിയോ പങ്കുവെക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് ബിഎംഎസ് നേതാക്കൾ ലക്ഷ്മിക്ക് യൂണിയന്റെ യൂണിഫോം കൈമാറിയത്. ചുമട് എടുക്കുന്നതിന്റെ വശങ്ങൾ ലക്ഷ്മിക്ക് പറഞ്ഞുകൊടുക്കുന്നതും ലക്ഷ്മി ചുമട് ചുമലിലേറ്റി നീങ്ങുന്നതും സുരക്ഷിതമായി ഇറക്കിവെയ്ക്കുന്നതുമാണ് വീഡിയോയിൽ ഉളളത്.
ബിഎംഎസ് നേതാക്കൾ അടക്കം ലക്ഷ്മിയെ അഭിനന്ദിച്ചു. സ്ത്രീകൾ പുരുഷന്മാരോടൊപ്പമാണെന്ന് പറയുമ്പോഴും ചില തൊഴിൽ മേഖലയിലേക്ക് കടന്നു ചെല്ലാൻ പലപ്പോഴും സ്ത്രീകൾക്ക് സാധിക്കാറില്ല എന്ന സമൂഹത്തിന്റെ ചിന്താഗതിയെ പാടെ മാറ്റി നിർത്തി ഏതു തൊഴിൽ മേഖലയിലും കടന്നു ചെല്ലാൻ സാധിക്കും എന്നതിന് ഉദാഹരണം കൂടിയാണ് ലക്ഷ്മിയെന്ന് ബിഎംഎസ് ദേശീയ പ്രവർത്തകസമിതിയംഗം അഡ്വ. ആശമോൾ വീഡിയോ പങ്കുവെച്ച് കുറിച്ചു.
Discussion about this post